ബിഎംഡബ്ല്യു ഇന്ത്യയുടെ സാരഥി രുദ്രതേജ് സിങ്ങ് വിടവാങ്ങി

By Web TeamFirst Published Apr 21, 2020, 3:15 PM IST
Highlights

റൂഡി എന്നറിയപ്പെട്ടിരുന്ന രുദ്രതേജ് ബിഎംഡബ്ല്യു ഇന്ത്യയുടെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. 

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യ ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായ രുദ്രതേജ് സിംഗ് റൂഡി (46)  അന്തരിച്ചു. ഹൃദയാഘാതമാണ്  മരണകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. റൂഡി എന്നറിയപ്പെട്ടിരുന്ന രുദ്രതേജ് ബിഎംഡബ്ല്യു ഇന്ത്യയുടെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. 

2019 ഓഗസ്റ്റ് ഒന്നിനാണ് രുദ്രതേജ് സിങ്ങ് ബിഎംഡബ്ല്യു ഇന്ത്യയുടെ മേധാവിയായി സ്ഥാനമേറ്റത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗ്ലോബല്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് അദ്ദേഹം ബിഎംഡബ്ല്യുവില്‍ എത്തുന്നത്. വാഹന വ്യവസായ മേഖലയിലും മറ്റ് ബിസിനസ് സംരംഭങ്ങളിലുമായി 25 വര്‍ഷത്തെ പരിചയ സമ്പത്തുമായാണ് രുദ്രതേജ് സിങ്ങ് ബിഎംഡബ്ല്യുവില്‍ എത്തുന്നത്.  

ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബുരുദവും ഗാസിയാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ശേഷം എഫ്എംസിജി മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. യൂണിലിവര്‍ കമ്പനിയുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു മേധാവിയായ രുദ്രതേജ് സിങ്ങിന്റെ നിര്യാണത്തില്‍ കമ്പനി അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മറ്റുമുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ബിഎംഡബ്ല്യു അറിയിച്ചു.

ബിഎംഡബ്ല്യുവി​​ന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച രുദ്രതേജ് സിംഗ് റൂഡി 2020 ജനുവരി മുതൽ മാർച്ച്​ വരെയുള്ള വിൽപനയിൽ മെഴ്‌സിഡെസ് ബെന്‍സിനെ പിന്തള്ളി കമ്പനിയെ മുന്നിലെത്തിച്ചിരുന്നു. ഏഴുവർഷത്തിനിടെ ആദ്യമായാണ്​ ബിഎംഡബ്ല്യു ആഡംബര കാർ വിൽപനയിൽ മെഴ്​സിഡസിനെ പിന്തള്ളുന്നത്​.

click me!