മോഷണ സമയം ഷോറൂമില്‍ 18 ഓളം കാറുകളുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നും ഏറ്റവും വില കൂടിയ കാറാണ് കള്ളന്‍ കവര്‍ന്നത്
യൂസ്‍ഡ് കാർ ഷോറൂം കുത്തിത്തുറന്ന് വിലകൂടിയ കാർ കവര്‍ന്നു. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. തണ്ട്റാംപൊയ്‍കയിലെ കാര്‍ ഷോറൂമിലാണ് കവര്‍ച്ച നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യം ഷോറൂം ഓഫീസിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്‍ടാവ് മേശയും അലമാരയും കുത്തിപ്പൊളിച്ചു. തുടര്‍ന്ന് താക്കോൽ കൈക്കലാക്കിയ ശേഷമാണ് കാർ സ്റ്റാർട്ടാക്കിയത്. തുടര്‍ന്ന് കെട്ടിടത്തിന്‍റെ ഗേറ്റിന്‍റെ പൂട്ടുപൊളിച്ചാണ് വാഹനം പുറത്തിറക്കിയത്. കടയിലെ ലൈറ്റുകള്‍ അണയ്ക്കാൻ വേണ്ടി ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസിലെ സിസിടിവിയിൽ ചൊവ്വാഴ്ച പുലർച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം ലഭിച്ചു.
പിന്നില്‍ ബാഗ് തൂക്കി മാസ്‍ക് ധരിച്ചെത്തിയ 25 വയസ് തോന്നിക്കുന്നയാളാണ് മോഷ്‍ടാവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാൽ, ഷോറൂമിന്റെ മുൻവശത്തുള്ള ക്യാമറ ഓഫ് ചെയ്‍തിരുന്നതിനാല്‍ മറ്റു ദൃശ്യങ്ങൾ ലഭിച്ചില്ല. സംഭവ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് എത്തി പരിശോധന നടത്തി.
മോഷണ സമയം ഷോറൂമില്‍ 18 ഓളം കാറുകളുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നും വില കൂടിയ കാറാണ് കള്ളന്‍ കവര്‍ന്നത്. ഈ കാറിന്‍റെ കൃത്യമായ താക്കോൽ തന്നെ കണ്ടെടുത്ത് ഉപയോഗിച്ചാണ് കാർ സ്റ്റാർട്ട് ചെയ്‍തത്. ഇതിന് പിന്നിലെ ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ഥാപനത്തിൽ മുമ്പ് വന്നിട്ടുള്ള ആരെങ്കിലുമായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
സ്ഥലത്തെത്തിയ പൊലീസ് നായ കിളിമാനൂർ ഭാഗത്തേയ്ക്കുള്ള റോഡിലൂടെ ഓടി. തുടര്‍ന്ന് സമീപത്തെ ഒരു കെട്ടിടത്തിന്റെ പുറകിൽ ചെന്ന് അവിടെനിന്ന് ഒരു ഹെൽമറ്റ് കടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.