ദില്ലിയിലെ ആദ്യ പൂര്‍ണ്ണ ഓട്ടോമേറ്റഡ് ടവർ കാർ പാർക്കിംഗ് തുറന്നു

By Web TeamFirst Published Nov 27, 2020, 1:27 PM IST
Highlights

ദില്ലിയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് സ്റ്റാക്ക് പാർക്കിംഗ് ഗ്രീൻ പാർക്ക് മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു

ദില്ലിയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് സ്റ്റാക്ക് പാർക്കിംഗ് ഗ്രീൻ പാർക്ക് മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ആർ കെ സിങ്ങും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലും കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 136 വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ ശേഷിയുള്ളതാണിത്. 

39.8 മീറ്റർ ടവർ പാർക്കിംഗ് 878 ചതുരശ്ര മീറ്റർ സ്ഥലത്ത് 18.20 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചതെന്ന് സൗത്ത് ദില്ലി കമ്മീഷണർ ഗ്യാനേഷ് ഭാരതി പറഞ്ഞു. പാർക്കിംഗിന്റെ പ്രവേശനത്തിലും പുറത്തുകടക്കുമ്പോഴും ഒരു ബൂം ബാരിയറുള്ള ഒരു ഓട്ടോമേറ്റഡ് ടിക്കറ്റ് ഡിസ്പെൻസർ ഉണ്ട്. മണിക്കൂറിന് 20 രൂപ, 24 മണിക്കൂറിന് 100 രൂപ, പകലിന് മാത്രമുള്ള പ്രതിമാസ പാസ് 1,200 രൂപ, പ്രതിമാസം രാത്രിയും പകലും 2,000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

മൾട്ടി ലെവൽ പാർക്കിംഗിൽ നാല് ടവറുകളാണുള്ളത്. ഓരോന്നിനും 17 ലെവലുകൾ ഉണ്ട്. ഓരോ ടവറിനും എട്ട് എസ്‌യുവികളും 26 സെഡാനുകളും ഉൾപ്പെടെ 34 വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ആകെ 32 എസ്‌യുവികളും 104 സെഡാനുകളും ഉൾപ്പെടെ 136 വാഹനങ്ങൾ ഉള്‍ക്കൊള്ളാന്‍ സൗകര്യമുണ്ട്.

പരമ്പരാഗത പാർക്കിംഗിന് ആവശ്യമായ 30 ചതുരശ്ര മീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ കാർ പാർക്ക് ചെയ്യാൻ 1.50 ചതുരശ്ര മീറ്റർ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. പുതിയ പാർക്കിംഗ് സംവിധാനം കൊണ്ടുവന്നതിന് സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷനെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ആർ കെ സിംഗ് ടവർ പാർക്കിംഗ് പദ്ധതിയിൽ പ്രദേശത്തെ മലിനീകരണം കുറയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരക്കേറിയ മാർക്കറ്റുകളിലും ജനസംഖ്യയുള്ള കോളനികളിലും ഇത്തരം പാർക്കിംഗ് സൗകര്യം ഏറ്റവും അനുയോജ്യമാണെന്ന് ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ പറഞ്ഞു.

നഗരത്തിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും തങ്ങളുടെ അധികാരപരിധിയിലെ പാർക്കിംഗ് പ്രശ്‌നം പരിഹരിക്കുന്നതിന് ഫലപ്രദമായ പാർക്കിംഗ് ഏരിയ മാനേജ്‌മെന്റിനെ കൊണ്ടുവരണമെന്ന് ബൈജാല്‍ പറഞ്ഞു. ടവർ പാർക്കിംഗ് മലിനീകരണം നിയന്ത്രിക്കുമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള വഴക്കുകൾ കുറയ്ക്കുമെന്നും സൗത്ത് ദില്ലി മേയർ അനാമിക പറഞ്ഞു. പരസ്യത്തിനായി ടവർ പാർക്കിംഗിന്റെ മുൻഭാഗം ഉപയോഗിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അവർ പറഞ്ഞു. പബ്ലിക് ലെവൽ പാർക്കിംഗ് ഏരിയ, ബേബി സിറ്റിംഗ് റൂം, വാഷ്‌റൂം എന്നിവയും മൾട്ടി ലെവൽ പാർക്കിംഗിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും കോര്‍പറേഷന്‍ പ്രസ്‍താവനയിൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!