രണ്ടാം വരവിന് രണ്ടുവര്‍ഷം, ജാവയുടെ ആകെ വില്‍പ്പന അരലക്ഷം!

By Web TeamFirst Published Nov 13, 2020, 1:17 PM IST
Highlights

രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അരലക്ഷം യൂണിറ്റ് കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് 2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് അടുത്തിടെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് തിരികെയെത്തിച്ചത്. 

രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അരലക്ഷം യൂണിറ്റ് കവിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. നിർമാതാക്കളായ ക്ലാസിക് ലെജൻഡ്‍സ് ഇക്കാര്യം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രീമിയം മോട്ടോർ സൈക്കിളിൽ വിപണിയിലെ നവാഗതരെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനിടെ കമ്പനി കൈവരിച്ച നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ക്ലാസിക് ലെജൻഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആശിഷ് സിങ് ജോഷി അഭിപ്രായപ്പെട്ടു. ജാവ ശ്രേണിയിൽ  അവതരിപ്പിച്ച മൂന്നു മോഡലുകളുടെയും ഉൽപ്പാദനം ഉയർത്താനും മികച്ച വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖല സ്ഥാപിക്കാനുമൊക്കെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍.

പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായെന്നും കമ്പനി പറയുന്നു.ദീര്‍ഘകാലത്തെ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ തകർപ്പൻ നേട്ടമാണു ജാവ കൊയ്തതെന്നാണു ക്ലാസിക് ലെജൻഡ്‍സ് അവകാശപ്പെടുന്നത്.

രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം ഡിസംബറോടെ 205 ആയി ഉയർത്താന്‍ ജാവ മോട്ടോർസൈക്കിൾസ് ഒരുങ്ങന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡിസംബറോടെ പുതിയ 42 ഡീലർഷിപ്പുകൾ കൂടി തുടങ്ങനാണ് ബ്രാൻഡിന്റെ പദ്ധതി. നിലവിൽ 163 ഡീലർഷിപ്പുകൾ ആണ്  ഉള്ളത്. ലോക്ക്ഡൗണിന് 58 പുതിയ ഡീലർഷിപ്പുകൾ കമ്പനി ആരംഭിച്ചിരുന്നു. ഈ ഉത്സവ സീസണിൽ ജാവ മോട്ടോർസൈക്കിളുകളുടെ ഉടമയായ ക്ലാസിക് ലെജന്റ്സ് പെറാക് പ്രീമിയം ക്രൂയിസറിന്റെ 2000 യൂണിറ്റുകൾ വിജയകരമായി  വിതരണം ചെയ്‍തിരുന്നു.
 

click me!