ലോഡ്‍ജിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചു

By Web TeamFirst Published Dec 29, 2019, 10:29 PM IST
Highlights

ലോഡ്‍ജിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചെന്ന് സ്ഥിരീകരിച്ച് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ

ബെംഗളൂരു: ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ എംപിവിയായ ലോഡ്‍ജിയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ & മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമില്ലാപള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വില്‍പ്പനയില്ലാത്തതാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.  2019 നവംബര്‍ മാസത്തില്‍ വെറും ആറ് യൂണിറ്റ് റെനോ ലോഡ്ജി മാത്രമാണ് ഇന്ത്യയില്‍ വിറ്റുപോയത്. 2019 ഏപ്രില്‍-നവംബര്‍ കാലയളവില്‍ വിറ്റതാകട്ടെ വെറും 315 യൂണിറ്റ് മാത്രം. 2018 ല്‍ ഇതേ കാലയളവില്‍ 652 യൂണിറ്റ് വില്‍ക്കാന്‍ സാധിച്ചിരുന്നു.

2015 മുതലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.  ഇക്കാലത്തിനിടെ വാഹനത്തില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ അതൊന്നും വില്‍പ്പന വര്‍ധിക്കുന്നതിന് ഇടയാക്കിയില്ല. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരുന്നു റെനോ ലോഡ്‍ജിയുടെ ഹൃദയം. രണ്ട് വ്യത്യസ്‍തട്യൂണുകളില്‍ ലഭിച്ചിരുന്നു. ബേസ് വേരിയന്റില്‍ ഈ എന്‍ജിന്‍ 85 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കില്‍ ഉയര്‍ന്ന വേരിയന്റുകളില്‍ 110 എച്ച്പി പുറപ്പെടുവിച്ചിരുന്നു.

Read More: പുതിയ ബ്രസയുമായി മാരുതി എത്തുമ്പോള്‍; കാര്‍ വിപണിയില്‍ എന്ത് സംഭവിക്കും

വാഹനത്തിന്‍റെ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ ഒരിക്കലും ലഭ്യമായിരുന്നില്ലെന്നതും കമ്പനിക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ് 6 നിലവാരത്തിലേക്ക് പരിഷ്‌കരിക്കാതെ കെ9കെ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കാനാണ് റെനോ ആദ്യം തീരുമാനിച്ചത്. ആ തീരുമാനം ഒടുവില്‍ വാഹനത്തിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

click me!