മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പഴയ വാഹന പൊളിക്കാനുള്ള നയം കൊണ്ട് സര്‍ക്കാരിന്‍റെ ലക്ഷ്യം.
രാജ്യത്ത് പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. നയത്തിന്‍റെ ഭാഗായി 17 ലക്ഷം ഭാരവാഹനങ്ങളും 85 ലക്ഷം ചെറുവാഹനങ്ങളുമാകും സര്‍ക്കാര്‍ കണക്കനുസരിച്ച് ആദ്യഘട്ടത്തിൽ പൊളിക്കൽ ശാലകളിലേക്ക് പോകുക. രാജ്യത്തിന്‍റെ വികസന യാത്രയിൽ ചരിത്രപരമായ തീരുമാനമെന്നാണ് ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയിൽ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പഴയ വാഹന പൊളിക്കാനുള്ള നയം കൊണ്ട് സര്‍ക്കാരിന്‍റെ ലക്ഷ്യം.
15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കും. ഈ വാഹനങ്ങൾ പൊളിക്കാൻ രാജ്യത്ത് 70 രജിസ്ട്രേഡ് കേന്ദ്രങ്ങൾ തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 15വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ പൂര്‍ണമായി ഇല്ലാതാകുമെന്നും പകരം പുതിയ വാഹനങ്ങൾ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാഹനങ്ങൾക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് നിര്‍ബന്ധമാക്കും. വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവര്‍ക്ക് പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീയിലും റോഡ് നികുതിയിലും ഇളവ് നൽകും. ഏകജാലക രജിസ്ട്രേഷൻ സംവിധാനവും പ്രഖ്യാപിച്ചു. 70 വാഹന പൊളിക്കൽ കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ തുടങ്ങും. പരിസ്ഥിതിമലിനീകരണം തടയുന്നതിനൊപ്പം സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളും ഈ തീരുമാനം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona