ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്

By Web TeamFirst Published Feb 20, 2022, 11:05 AM IST
Highlights

സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു.

ബാർപേട്ട: ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവിന്‍റെ സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു സ്വപ്ന വാഹനം വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സാധാരണ പണം ശേഖരിക്കും. ഈ അസാം സ്വദേശിയും പണം ശേഖരിച്ചു. എന്നാല്‍ അതെല്ലാം നാണയങ്ങളായിരുന്നുവെന്ന് മാത്രം. ഏഴോ എട്ടോ മാസം കൊണ്ടാണ് അയാള്‍ സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചത്.

സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. ചാക്ക് ഷോറൂമിലേക്ക് എത്തിക്കാൻ ജീവനക്കാർ സഹായിച്ചു. മൂന്ന് പേർ ചേർന്നാണ് നാണയം കൊണ്ടുവന്ന ചാക്ക് ഷോറൂമിലേക്കെത്തിച്ചത്. 2,5,10 രൂപയുടെ നാണയമായിരുന്നു ചാക്കിൽ മുഴുവൻ ഉണ്ടായിരുന്നത്.

ഹിരാക് ജെ ദാസ് എന്ന യൂട്യൂബറാണ് ഇത് സംബന്ധിച്ച വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. ഒരു സ്വപ്‌നം സാക്ഷാത്കരിക്കാൻ ധാരാളം പണം ആവശ്യമായി വരും. എന്നാൽ അധ്വാനിക്കാനുള്ള മനസും ക്ഷമയുമുണ്ടെങ്കിൽ ഏതൊരു ആഗ്രഹവും നിങ്ങൾക്ക് നേടിയെടുക്കാമെന്ന് ഈ യുവാവ് തെളിക്കുകയാണ് എന്ന അടിക്കുറിപ്പോടെയാണ് യൂട്യൂബർ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. വീഡിയോയും ചിത്രങ്ങളും നിമിഷ നേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. 

അതേ സമയം ഷോറൂമുകാര്‍ക്ക് വലിയ പണിയാണ് ഉണ്ടായിരുന്നത്. ചാക്കിലെത്തിയ നാണയം അഞ്ചാറ് കുട്ടയിലേക്ക് മാറ്റി. ഏറെ പണിപ്പെട്ട് മണിക്കൂറുകളെടുത്താണ് ജീവനക്കാർ എണ്ണിതിട്ടപ്പെടുത്തിയത്. ഒടുക്കം വാഹനത്തിന് വേണ്ട പണം ഉറപ്പാക്കി. തുടര്‍ന്ന് വാഹനം വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും യുവാവിന് ഷോറൂം ജീവനക്കാർ സ്‌കൂട്ടറിന്റെ താക്കോൽ കൈമാറുകയും ചെയ്തു.

നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും; ഉടമയെ തപ്പിയ എംവിഡി ഞെട്ടി!

നമ്പര്‍പ്ലേറ്റ് (Number Plate) ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ വീട്ടിലെത്തി പൊക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ആലുവയില്‍ (Aluva) ആണ് സംഭവം. കുട്ടമശേരി (Kuttamassery) സ്വദേശിയായ കുട്ടി റൈഡറാണ് കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടമശ്ശേരി  (Kuttamassery)സ്വദേശിയായ കുട്ടി ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പക്ഷേ ബൈക്ക് നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോയി. എന്നാല്‍ വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെ എംവിഡി ഉദ്യോഗസ്ഥര്‍ ഉടമയുമായി ബന്ധപ്പെട്ടു. എന്നാല്‍, വാഹനം വിറ്റതാണെന്ന് ഇയാള്‍ അറിയിച്ചു. പുതിയ ഉടമയുടെ നമ്പര്‍ നല്‍കുകയും ചെയ്‍തു.

എന്നാല്‍ നാല് ആളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതില്‍നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.

ഇപ്പോള്‍ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്‍റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്. ഇതോടെ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കുകയായിരുന്നു. സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്‍സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത് എന്നാണ് ചോദ്യം ചെയ്യലില്‍ കുട്ടി റൈഡര്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുട്ടി റൈഡര്‍ക്കെതിരെ കേസും എടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനും ആണ് കേസ് എടുത്തത്. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!