പുത്തനുണര്‍വില്‍ വാഹനവിപണി; പിന്നില്‍ മോദി മാജിക്കോ അതോ ഉത്സവകാലമോ?

By Web TeamFirst Published Aug 22, 2019, 10:08 AM IST
Highlights

രാജ്യത്തെ വാഹനവിപണികളിലെല്ലാം പുത്തനുണര്‍വാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

തകര്‍ന്നടിഞ്ഞിരിക്കുകയാണ് രാജ്യത്തെ വാഹനക്കച്ചവടം. നിരവധി ഡീലര്‍ഷിപ്പുകള്‍ പൂട്ടി. ആയിരങ്ങള്‍ക്ക് ജോലി നഷ്‍ടപ്പെട്ടു. എന്നാല്‍ കേരളത്തിലെ ഉള്‍പ്പെടെയുള്ള വാഹനവിപണികളില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത് സന്തോഷ വാര്‍ത്തകളാണ്. 

രാജ്യത്തെ വാഹനവിപണികളിലെല്ലാം പുത്തനുണര്‍വാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്‍ചക്കിടെ കേരളത്തില്‍ മാത്രം 20 ശതമാനത്തിലേറെ വളര്‍ച്ചയാണ് മിക്ക കാര്‍ കമ്പനികള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴയില്‍ കുതിര്‍ന്നിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തില്‍ അധികം കച്ചവടമാണ് ഈ ചിങ്ങം ആദ്യവാരത്തിലും നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഓണക്കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. 

വടക്കേ ഇന്ത്യയിലെ വാഹനവിപണിയിലും പുത്തനുണര്‍വാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ ബന്ധന്‍ ദിനത്തില്‍ മാത്രം 21 ശതമാനം വളര്‍ച്ചയാണ് ഗുജറാത്തിലെ വിപണിയില്‍. വരാനിരിക്കുന്ന ശ്രീകൃഷ്‍ണ ജയന്തി, നവരാത്രി, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ കൂടി കണക്കിലെടുത്താല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 108 ശതമാനത്തോളം ഗുജറാത്തി വാഹനവിപണി വളര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. 

എന്നാല്‍ ഉത്സവകാലം മാത്രമാണോ അതോ കേന്ദ്രത്തിന്‍റെ വാഹന നയത്തിലുള്ള വ്യതിചലനമാണോ വിപണിയിലെ ഈ ഉണര്‍വിനു പിന്നിലെന്ന ചര്‍ച്ചയും സജീവമാണ്. നിരത്തുകളെ വൈദ്യുത വാഹനമയം ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കങ്ങളും  2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 2025ല്‍ ചെറിയ ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും വൈദ്യുതിയില്‍ ഓടുമെന്നുള്ള നീതി ആയോഗിന്റെ ശുപാര്‍ശയുമൊക്കെ വാഹന മേഖലയില്‍ കടുത്ത ആശങ്ക സൃഷ്‍ടിച്ചിരുന്നു. ബാറ്ററി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പെട്രോള്‍-ഡീസല്‍ വാഹന വിരുദ്ധനയം വരുമോയെന്ന് വിപണി ഭയന്നിരിക്കുകയായിരുന്നു. ഇതൊക്കെയായിരുന്നു പ്രതിസന്ധിക്ക് ആക്കം കൂട്ടിയതും. എന്നാല്‍ ഇതിനിടയിലായിരുന്നു വാഹന വ്യവസായ മേഖലക്ക് ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയത്. രാജ്യത്ത് വൈദ്യുത വാഹനങ്ങളോടൊപ്പം പെട്രോള്‍, ഡീസല്‍ വാഹനങ്ങളും ഒരുമിച്ചു വളരുമെന്ന പ്രധാനമന്ത്രിയുടെ പുതിയ പ്രസ്‍താവന വാഹന ലോകം കൈയ്യടിച്ചാണ് സ്വീകരിച്ചത്. 

പുതിയ സാങ്കേതിക വിദ്യകള്‍ക്കും പരമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കും വളരാന്‍ നിരവധി അവസരമൊരുക്കാന്‍ ഇന്ത്യന്‍ വാഹന വിപണിക്ക് കഴിയുമെന്നും അതിനുള്ള വലുപ്പം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഇത് ആശയക്കുഴപ്പം അകറ്റിയെന്നും ഈ നയം കൂടുതൽ നിക്ഷേപവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുമെന്നും വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ വാഹന വിപണികളിലെല്ലാം ഈ കുതിപ്പെന്ന് ഒരുവിഭാഗം പറയുമ്പോള്‍ ഉത്സവകാലത്തെ പതിവ് കുതിപ്പാണിതെന്നാണ് മറുവിഭാഗത്തിന്‍റെ വാദം.

click me!