
കാർ ഓടിക്കാൻ പഠിച്ച് എച്ച് എടുത്ത് പാസായാൽ ഉടൻ കാര്‍ ലൈസന്‍സ് സ്വന്തമാക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. ആ പരിപാടി ഇനി നടക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇറക്കവും കയറ്റവും റിവേഴ്‌സും പാര്‍ക്കിങുമൊക്കെ നല്ല രീതിയില്‍ ചെയ്താല്‍ മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. പുതിയ പരിഷ്‌കാരങ്ങള്‍ ഈ മെയ് മാസം മുതല്‍ നിലവില്‍ വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.
എച്ച് എടുക്കൽ മാത്രമല്ല സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് ഉൾപ്പെടെയുള്ളവ അപേക്ഷകർ പാസാകേണ്ടിവരും. ഇവ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഗ്രൗണ്ടില്‍ ഒരുക്കണം. എന്നാൽ ഇത് സര്‍ക്കാരാണോ ഡ്രൈവിങ് സ്‌കൂളുകളാണോ ഒരുക്കേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്.
സംസ്ഥാനത്ത് 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടിവരുമെന്നും ഉടമകള്‍ പറയുന്നു.
അതേസമയം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്‍ കുമാർ അടുത്തിടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കും എന്നും ചുമതലയേറ്റയുടൻ അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണെന്നും ഇതുപോലുള്ളവ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ദിനംപ്രതി 500 -ൽ പരം ലൈസൻസ് അടിച്ചു നൽകി ഗിന്നസ് ബുക്കിൽ ഇടം പിടിക്കാമോന്ന് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. അതായത് വളരെ കർശനമായ ടെസ്റ്റുകൾക്ക് ശേഷമായിരിക്കും ഇനി ഡ്രൈവിംഗ് ലൈസൻസ് നൽകുക എന്ന് ചുരുക്കം.
അതേസമയം എംവിഡിയെ സംബന്ധിച്ച മറ്റൊരു വാർത്തയിൽ സംസ്ഥാനത്ത് വാതിൽ തുറന്നുവച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ വാതിൽ തുറന്നു വച്ച് സർവീസ് നടത്തിയ അഞ്ചു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ സർവീസ് നടത്തുന്നതായി തുടർച്ചയായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ സിഗരറ്റ് വലിച്ചുകൊണ്ട് വാഹനമോടിച്ചതായി കണ്ടെത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചിരുന്നു.