ഈ യാത്രികര്‍ ജാഗ്രതൈ, നിങ്ങളെ പൊക്കാന്‍ പൊലീസ് റെഡി!

By Web TeamFirst Published Jul 21, 2019, 3:24 PM IST
Highlights

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെൽമറ്റും കാറുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കാനുള്ള ഗതാഗതവകുപ്പിന്‍റെ നീക്കങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി പൊലീസ്. 

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെൽമറ്റും കാറുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാക്കാനുള്ള ഗതാഗതവകുപ്പിന്‍റെ നീക്കങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി പൊലീസ്. 

ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവര്‍ ഹെൽമറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും സീറ്റ് ബെൽറ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ അത് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക് നാഥ് ബെഹ്ര സര്‍ക്കുലര്‍ ഇറക്കി.സുപ്രീംകോടതി വിധി നടപ്പാക്കാനും അതിനായി ബോധവത്കരണം അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികൾക്കും ഡിജിപി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

പിന്‍സീറ്റ് യാത്രികര്‍ ഹെല്‍മറ്റും സീറ്റും ബെല്‍റ്റും ഉപയോഗിക്കാതെയുള്ള  യാത്രകള്‍ റോഡ് നിയമത്തിന്റെ ലംഘനമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഡിജിപിക്കും ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചിരുന്നു. ഇത്തരം നിയമലംഘന യാത്രകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്‍‍റെയും എൻഫോഴ്‍സ്‍മെന്‍റ് വിഭാഗങ്ങൾക്കു നിർദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. 

കോടതി ഉത്തരവ് പാലിക്കാത്തവർക്ക് പരിരക്ഷ നൽകില്ലെന്ന ഇൻഷുറൻസ് കമ്പനികളുടെ  കടുത്ത നിലപാടിനെ തുടർന്നായിരുന്നു നീക്കം. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെൽമറ്റും കാറുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെൽറ്റും നിര്‍ബന്ധമാണെങ്കിലും കേരളത്തില്‍ ഇത് പൂര്‍ണമായും നടപ്പിലാക്കിയിരുന്നില്ല. 

ഇത്തരം യാത്രകളിലെ അപകടങ്ങളും മരണങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതിന് പിന്നാലെ ഇവ നിയമലംഘനമായി കണക്കാക്കി ഇൻ‍ഷുറന്‍സ് കമ്പനികള്‍ നഷ്‍ടപരിഹാരം നല്‍കില്ലെന്ന നിലപാട് കൂടി എടുത്തതോടെയാണ് നിയമം കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പ് ശ്രമം തുടങ്ങിയത്.

click me!