നാട്ടുകാര്‍ക്ക് ജീവിക്കണം, ചിന്നൂസിന്‍റെ മരണപ്പാച്ചിലിനി വേണ്ട; വടിയെടുത്ത് എംവിഡി, കിട്ടിയത് 'എട്ടിന്‍റെ പണി'

By Web TeamFirst Published Nov 11, 2022, 7:31 PM IST
Highlights

ഇന്നലെ രാവിലെ ഒൻപത് മണിയോടെ തിരക്കേറിയ കൊയിലാണ്ടി നഗരത്തിൽ തന്നെയായിരുന്നു സംഭവം. ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസെത്തിയത്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഇടത് വശത്തുകൂടി  അമിത വേഗതിൽ  ബസ് ഓടിച്ച് പോകുന്നതും മറ്റൊരു ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരി തലനാരിഴക്ക് രക്ഷപ്പെടുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. സ്വകാര്യ ബസിന്‍റെ പെർമിറ്റ് റദ്ദാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. 

ഇന്നലെ രാവിലെ ഒൻപത് മണിയോടെ തിരക്കേറിയ കൊയിലാണ്ടി നഗരത്തിൽ തന്നെയായിരുന്നു സംഭവം. ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസെത്തിയത്.  ഇടത് വശത്ത് കൂടെ ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന ബസിനിടയിൽ കുടുങ്ങാതെ തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. ഇതെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

സംഭവത്തിൽ രണ്ട് ബസുകൾക്കെതിരെയും നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇടത് വശത്തുകൂടി അപകടം ഉണ്ടാക്കും വിധം വാഹനം ഓടിച്ച ചിന്നൂസ് ബസിന്‍റെ ഡ്രൈവർ വടകര സ്വദേശി ബൈജുവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെർമിറ്റ് റദ്ദാക്കാനും നടപടി തുടങ്ങിയതായി എംവിഡി അറിയിച്ചു. ഇതോടൊപ്പം റോഡിന്‍റെ അരികിലേക്ക് മാറ്റി നിർത്താതെ  യാത്രക്കാരെ  അലക്ഷ്യമായി നടുറോഡിൽ ഇറക്കിയ ബസിനെതിരെയും നടപടിയുണ്ടാകും. 

ബസുകളുടെ മരണപ്പാച്ചിൽ, യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്, നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

അതേസമയം, മലപ്പുറം കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്‌സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക് (15) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കൽപകഞ്ചേരി ജി വി എച്ച് എസ് സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ അഭിഷേക് സ്‌കൂൾ കഴിഞ്ഞ് വന്ന ശേഷം കളിക്കാൻ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാൻപടി ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. 

click me!