വണ്ടിക്കമ്പനികളുടെ നടുവൊടിഞ്ഞതിനു പിന്നില്‍ ഇവരോ?!

By Web TeamFirst Published Aug 21, 2019, 10:44 AM IST
Highlights

ഈ പ്രതിസന്ധിക്ക് പിന്നിലെന്തെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. വാഹനമേഖലയെ മാന്ദ്യത്തിലേക്ക് നയിച്ചതിനു പിന്നിലെ കാരണങ്ങള്‍

രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലാണ്. നിരവധി വാഹന ഡീലര്‍ഷിപ്പുകളാണ് അടുത്തകാലത്ത് പൂട്ടിപ്പോയത്. ചില കമ്പനികള്‍ തങ്ങളുടെ നിര്‍മ്മാണ ശാലകള്‍ തല്‍ക്കാലികമായി അടച്ചിട്ടു. മഹീന്ദ്ര ഉള്‍പ്പെടെയുള്ള പല കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടുമിരിക്കുന്നു. 

ഈ പ്രതിസന്ധിക്ക് പിന്നിലെന്തെന്ന് പലരും ചിന്തിക്കുന്നുണ്ടാവും. വാഹനമേഖലയെ മാന്ദ്യത്തിലേക്ക് നയിച്ചതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അവയില്‍ ചില കാരണങ്ങള്‍ എന്തെന്ന് പരിശോധിക്കാം.

ഈ പ്രതിസന്ധിയുടെ പിന്നിലെ ഒരു മുഖകാരണം ബാങ്കിങ്ങ് മേഖലയാണെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. വാഹനവിപണിയുടെ ഒരു പ്രധാനഭാഗം ഇരുചക്ര വാഹനങ്ങളാണ്. പലരും ഇരുചക്രവാഹനങ്ങൾ വാങ്ങുന്നത് ലോണെടുത്താണ്. ഇത്തരത്തിലുള്ള ചെറിയ ലോണുകൾ കൊടുത്തിരുന്ന കമ്പനികൾ അഥവാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കൽ വായ്‍പ നൽകാൻ വേണ്ട കരുതൽ ധനമില്ലാതെ പോയത് വാഹന മേഖലക്ക് വന്‍ അടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇളവുകളോടെ നിരവധിപേർക്ക് വായ്‌പകൾ അനുവദിച്ചുകൊണ്ടിരുന്ന അവർക്ക് ഈ വർഷം അതേ ലാഘവത്തോടെ അത് നൽകാനായില്ല.. അതുകൊണ്ടുതന്നെ പലർക്കും തങ്ങളാഗ്രഹിച്ച ഇരുചക്രവാഹനങ്ങൾ സ്വന്തമാക്കാനും സാധിച്ചില്ല.

രണ്ടാമത്തെ കാരണം, മലിനീകരണത്തെ സംബന്ധിച്ചുള്ള സർക്കാരിന്റെ നയമാറ്റമാണ്. 2020  ഏപ്രിൽ മുതൽ പരിസ്ഥിതീകരണവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ ഇനിയും കടുക്കും. ഭാരത് സ്റ്റേജ് 6 -മായി ബന്ധപ്പെട്ട ചട്ടങ്ങൾ നടപ്പിൽ വരും. അതോടെ പല കമ്പനികള്‍ക്കും പല പുതിയ മോഡലുകളും റദ്ദാക്കേണ്ടി വന്നു. മോഡലുകളെ ബി എസ് 6ലേക്ക് മാറ്റാന്‍ കോടികള്‍ ചെലവാക്കേണ്ടിയും വന്നു. ഇതൊക്കെ കമ്പനികള്‍ക്ക് കടുത്ത സാമ്പത്തിക നഷ്‍ടങ്ങളും പ്രതിസന്ധിയുമുണ്ടാക്കി. 

2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 2025ല്‍ ചെറിയ ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും വൈദ്യുതിയില്‍ ഓടുമെന്നുള്ള നീതി ആയോഗിന്റെ ശുപാര്‍ശയും വാഹന വ്യവസായ മേഖലയില്‍ കടുത്ത ആശങ്ക സൃഷ്‍ടിച്ചു. ബാറ്ററി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പെട്രോള്‍-ഡീസല്‍ വാഹന വിരുദ്ധനയം വരുമോയെന്ന ഭയവും വിപണിക്ക് വിനയായി. 

അതുമാത്രമല്ല, മറ്റുള്ള വ്യാപാര മേഖലകളിലെ നഷ്‍ടം നിമിത്തം വാഹനങ്ങൾ റെഡി ക്യാഷ് നൽകി വാങ്ങിയിരുന്നവർക്ക് ഇക്കൊല്ലം അതിനുള്ള മൂലധനമില്ലാതെ പോയി. ഇതും വാഹനവില്‍പ്പനയെ പിന്നോട്ടടിപ്പിച്ചു. 

click me!