
തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നിലം മണ്ണിട്ടു നികത്തിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറികള്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. മണ്ണിട്ട് നികത്തിയ ശേഷം കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറികളില്‍ ഒന്നിന്‍റെ പിന്‍ഭാഗം മണ്ണില്‍ താഴുകയായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ചൊവ്വാഴ്‍ച രാവിലെ കരിമൺകുളം ക്ഷേത്രത്തിനു സമീപത്തെ നിലം മണ്ണിട്ടു നികത്താനാണ് ലോറികള്‍ എത്തിയത്. ഇത് ചോദ്യം ചെയ്‍ത നാട്ടുകാരോട് വിവിധ റവന്യൂ ഓഫീസുകളിൽനിന്ന് അനുവാദം വാങ്ങിയാണ് മണ്ണിടുന്നത് എന്നായിരുന്നു ലോറികളില്‍ ഉണ്ടായിരുന്നവരുടെ മറുപടി. ഇതോടെ നാട്ടുകാര്‍ പിന്‍വാങ്ങി.
എന്നാല്‍ ലോറിയില്‍ ഉണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ അധികൃതരെ വിവരം അറിയിച്ചു. പരാതി ലഭിച്ചതോടെ വട്ടിയൂർക്കാവ് വില്ലേജ് ഓഫീസറും പിന്നാലെ പൊലീസും സ്ഥലത്തെത്തി. ഇതിനിടെ പ്രദേശത്തു നിന്ന് വേഗത്തില്‍ കടന്നുകളയാനായി ലോറികളുടെ ശ്രമം. എന്നാല്‍ മണ്ണ് തട്ടി മുന്നോട്ടെടുക്കുന്നതിനിടെ ലോറികളില്‍ ഒന്നിന്‍റെ പുറകുഭാഗം മണ്ണിൽ താഴ്ന്നു പോകുകയായിരുന്നു.
ഇതിനിടെ അധികൃതർ നടത്തിയ പരിശോധനയിൽ മണ്ണിടുന്നതിനുള്ള അനുവാദം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ലോറികൾ പോലീസ് പിടിച്ചെടുത്തു. മണ്ണെടുക്കാനും നിലം നികത്താനും ജിയോളജി വകുപ്പിന്റെ അനുവാദം ഇല്ലായിരുന്നുവെന്നും ലോറികൾ കലക്ടർക്കു കൈമാറുമെന്നുമാണ് വട്ടിയൂർക്കാവ് പൊലീസ് പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona