ഹെല്‍മെറ്റില്ലാ യാത്രകള്‍ പെരുകുന്നു; നിയമലംഘനം തടയാന്‍ 'ഓപ്പറേഷൻ ഹെഡ് ഗിയർ' പദ്ധതിയുമായി പൊലീസ്

By Web TeamFirst Published Feb 29, 2020, 7:01 PM IST
Highlights

മാര്‍ച്ച് 1 മുതല്‍ മുപ്പത് ദിവസത്തേക്കാണ് ഓപ്പറേഷന്‍ ഹെഡ് ഗിയര്‍ എന്ന പദ്ധതി നടപ്പിലാക്കുക. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ സഹയാത്രികനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്  പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നെന്ന് ഉറപ്പ് വരുത്താന്‍ പുതിയ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. മാര്‍ച്ച് 1 മുതല്‍ മുപ്പത് ദിവസത്തേക്കാണ് ഓപ്പറേഷന്‍ ഹെഡ് ഗിയര്‍ എന്ന പദ്ധതി നടപ്പിലാക്കുക. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ സഹയാത്രികനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്  പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

വാഹന പരിശോധനയിലൂടെയും കൺട്രോൾറൂം ക്യാമറയിലൂടെയും നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ 500 രൂപയാണ് പിഴ.  രണ്ടുപേർക്കും  ഹെൽമെറ്റില്ലെങ്കിൽ 1000 രൂപ പിഴ ചുമത്തും. കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി  ഹെൽമറ്റില്ലാതെ വാഹനമോടിച്ച 13342പേരില്‍ നിന്നും സിറ്റി പോലീസ് പിഴ  ഇടയാക്കിയിട്ടുണ്ട്. പിന്‍സീറ്റ്  യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കാക്കികൊണ്ടുള്ള  കോടതി ഉത്തരവ് പ്രകാരം ഹെല്‍മെറ്റ്‌ ധരിക്കുന്നതിനായി പോലീസ് വളരെ സാവകാശം നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്തിട്ടും നിരവധിപേർ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് പിഴ ഈടാക്കുന്നത് കർശനമാക്കാൻ തീരുമാനിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വ്യാപകമായി പിടികൂടാനാണ് തീരുമാനം.  ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിൽ നിന്നാണ് പിഴ ഈടാക്കുക.നിയമം ലംഘിക്കുന്നത് തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനത്തില്‍ രണ്ട് യാത്രക്കാരും ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. നേരത്തെ പരിശോധനക്കിറങ്ങിയ പൊലീസ് നടപടിയില്‍ ഒരു യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. 

 

ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പൊലീസ്; യാത്രക്കാരന് തലയ്ക്ക് ഗുരുതര പരിക്ക്

click me!