കട പൂട്ടി; കോടികളുടെ ഈ ടൂവീലറുകള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ ഡീലര്‍മാര്‍!

Web Desk   | Asianet News
Published : Mar 25, 2020, 12:27 PM IST
കട പൂട്ടി; കോടികളുടെ ഈ ടൂവീലറുകള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ ഡീലര്‍മാര്‍!

Synopsis

2020 ഏപ്രില്‍ ഒന്നിന് മുമ്പ് വിറ്റുതീര്‍ക്കേണ്ട കോടികളുടെ ബിഎസ്-4 ഇരുചക്ര വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് 

കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ ഇരുചക്രവാഹന ഡീലര്‍മാരുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. 2020 ഏപ്രില്‍ ഒന്നിന് മുമ്പ് വിറ്റുതീര്‍ക്കേണ്ട കോടികളുടെ ബിഎസ്-4 വാഹനങ്ങളാണ് വിവിധ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് 8,35,000 ബിഎസ്-4 എന്‍ജിന്‍ ടൂവീലറുകളാണ് ഇനിയും വിറ്റഴിക്കാനുള്ളത് എന്നാണ് കണക്കുകള്‍. ഏകദേശം 4600 കോടി രൂപയോളം വരും ഇവയുടെ ഏകദേശ മതിപ്പു വില. ഇതില്‍ ഭൂരിഭാഗവും ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നിന് ശേഷം ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കില്ല. 

അതുകൊണ്ടു തന്നെ വലിയ ആനുകൂല്യങ്ങള്‍ നല്‍കി സ്റ്റോക്കുകള്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലായിരുന്നു വിവിധ കമ്പനികളും ഡീലര്‍മാരുമൊക്കെ.  അതിനിടെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഈ വാഹനങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായി. 

അതേസമയം, ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ച്ച് 31 എന്ന സമയപരിധി നീട്ടിനല്‍കുന്നതിനായി ഡീലര്‍മാരുടെ സംഘടനയായ എഫ്എഡിഎ അസോസിയേഷനും ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട ടൂവീലേഴ്‌സ് എന്നീ കമ്പനികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 

കോടതിയില്‍ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കമ്പനികളുടെ നീക്കം. നേപ്പാളിലും, ആഫ്രിക്കൻ  രാജ്യങ്ങളിലും ഇപ്പോഴും ബിഎസ്-4 അല്ലെങ്കില്‍ യൂറോ-4 നിലവാരത്തിലുള്ള വാഹനങ്ങളാണ് ഉള്ളത്.

മുന്‍ മാസങ്ങളില്‍ വാഹനമേഖലയിലുണ്ടായ മാന്ദ്യത്തെ തുടര്‍ന്നാണ് സ്റ്റോക്ക് ഇത്രയും കൂടാന്‍ കാരണം എന്നാണ് വിലയിരുത്തല്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം