
ഉയർന്ന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിന് മുമ്പ് സർക്കാർ എത്തനോൾ മിശ്രിത പരിപാടി വിലയിരുത്തുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. എത്തനോൾ മിശ്രിത പരിപാടി സർക്കാർ "പുനഃപരിശോധിക്കുമെന്നും" അതിനുശേഷം മാത്രമേ കൂടുതൽ പ്രധാന ലക്ഷ്യങ്ങൾ നിശ്ചയിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. E20 ഇന്ധനം കാരണം എഞ്ചിനുകൾക്ക് കേടുപാടുകൾ, ഇന്ധനക്ഷമത കുറയൽ, ഇന്ധന വിലയിൽ കുറവുണ്ടാകാത്തത് തുടങ്ങിയവയെക്കുറിച്ച് വാഹന ഉടമകളിൽ നിന്നുള്ള എതിർപ്പ് തുടരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്‍താവന. പെട്രോളുമായി 20 ശതമാനം എത്തനോൾ കലർത്തുന്നത് പരിസ്ഥിതിക്ക് സുരക്ഷിതമാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഡ്രൈവർമാർക്ക് വ്യത്യസ്‍തമായ അഭിപ്രായമാണുള്ളത്.
"20 ശതമാനം ബ്ലെൻഡിംഗ് എന്ന ലക്ഷ്യം ഞങ്ങൾ നിശ്ചയിച്ചിരുന്നു, 2030 ആകുമ്പോഴേക്കും അത് നേടേണ്ടതായിരുന്നു. എന്നാൽ ആറ് വർഷം മുമ്പ് തന്നെ ഞങ്ങൾ അത് നേടിയിട്ടുണ്ട്. ഇനി ഇവിടെ നിർത്തി അടുത്തതായി എവിടേക്ക് പോകണമെന്ന് വിലയിരുത്താം . മറ്റൊരു വലിയ കുതിച്ചുചാട്ടം നടത്തുമെന്ന് നിങ്ങൾ കേൾക്കുന്നത് ശരിയല്ല. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ മന്ത്രി പറഞ്ഞു.
ജൈവ ഇന്ധനങ്ങൾ എഞ്ചിനുകൾക്ക് ദോഷകരമാകുമെന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും സത്യം പറഞ്ഞാൽ, അതിൽ ഭൂരിഭാഗവും അതിശയോക്തിപരമാണെന്നും മന്ത്രി പറഞ്ഞു.പെട്രോളിലെ എത്തനോൾ അളവ് 27 ശതമാനമായി ഉയർത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും ഇതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിനോട് (ബിഐഎസ്) നിർദ്ദേശിച്ചിട്ടുണ്ടെന്നും നേരത്തെ ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പദ്ധതി തൽക്കാലം മാറ്റിവച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
രാജ്യവ്യാപകമായി എല്ലാ ഇന്ധന പമ്പുകളിലും E20 പെട്രോൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന്, ഈ ഇന്ധനം എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുകയും അവ വേഗത്തിൽ തേയ്‍മാനം സംഭവിക്കുകയും ചെയ്യുന്നുവെന്ന് വാഹന ഉടമകൾ പരാതിപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പഴയ വാഹനങ്ങളിൽ മൈലേജ് 15-20 ശതമാനം കുറയ്ക്കുന്നു. എന്നാൽ യഥാർത്ഥ കുറവ് ഒന്നുമുതൽ രണ്ട് ശതമാനം വരെ മാത്രമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.