നേരത്തെ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം മുമ്പുതന്നെ നിരോധനം കൊണ്ടുവരാനാണ് തീരുമാനം. അന്തരീക്ഷ മലിനീകരണം കുറക്കലും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം
പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത് സംബന്ധിച്ച നിർണായക നീക്കവുമായി ബ്രിട്ടന്‍. പ്രഖ്യാപനം അടുത്തയാഴ്‍ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം മുമ്പുതന്നെ നിരോധനം കൊണ്ടുവരാനാണ് തീരുമാനം. അന്തരീക്ഷ മലിനീകരണം കുറക്കലും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയുടെ രിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രസംഗം അടുത്തയാഴ്‍ച നടക്കുമെന്നും ഈ പ്രസംഗത്തില്‍ 2030ൽ നിരോധനം വരുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നുമാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035ൽ മാത്രമേ നിരോധിക്കുകയുള്ളൂ. ഫോസിൽ ഇന്ധനത്തിനൊപ്പം ഇലക്ട്രിക് പവർ കൂടി ഉൾപ്പെടുത്തിയാണ് ഈ വാഹനങ്ങളുടെ പ്രവർത്തനം.
ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2040 മുതല്‍ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കാനായിരുന്നു ബ്രിട്ടന്‍ ആദ്യം പദ്ധതിയിട്ടത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ അത് 2035 ആക്കി ചുരുക്കി. ഇതാണ് വീണ്ടും മാറ്റുന്നത്.
പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കുന്നത് ബ്രിട്ടീഷ് വാഹന വിപണിയിൽ വലിയ മാറ്റം ഉണ്ടാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ രാജ്യത്ത് കാർ വിൽപ്പനയുടെ 73.6 ശതമാനം പെട്രോൾ- ഡീസൽ വാഹനങ്ങളാണെന്ന് കണക്കുകൾ പറയുന്നു. 5.5 ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകളും ബാക്കി ഹൈബ്രിഡ് വാഹനങ്ങളും ആണെന്നാണ് കണക്കുകള്‍.