ആത്മബന്ധത്തിന്റെ അടയാളം; ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രിയപ്പെട്ട കാര്‍ ഇനി യൂസഫലിക്ക് സ്വന്തം

Published : Apr 04, 2022, 08:04 AM ISTUpdated : Apr 04, 2022, 09:25 PM IST
ആത്മബന്ധത്തിന്റെ അടയാളം; ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രിയപ്പെട്ട കാര്‍ ഇനി യൂസഫലിക്ക് സ്വന്തം

Synopsis

വാഹനപ്രേമിയായ ഉത്രാടം തിരുനാളിന്റെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈ ബെന്‍സ്. തന്റെ യാത്രക്ക് ഏറെ ഉപയോഗിച്ചതും ഈ കാര്‍ തന്നെ. 

തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാന്‍ 42 എന്ന ബെന്‍സ് കാറാണ് ആത്മബന്ധത്തിന്റെയും സൗഹാര്‍ദത്തിന്റെയും അടയാളമായി യൂസഫലിക്ക് സമ്മാനിക്കുന്നത്.

സൗഹൃദത്തെക്കുറിച്ചും സ്‌നേഹ സമ്മാനത്തെക്കുറിച്ചും മാർത്താണ്ഡവ‍ർമ ഫൗണ്ടേഷന് പറയാനുള്ളത്

പട്ടം കൊട്ടാരത്തില്‍ കാത്തുസൂക്ഷിച്ചിരിയ്ക്കുന്ന 1955 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് 180 T കാര്‍, എം എ യൂസഫലിയുടെ കൈകളിലേയ്ക്ക് എത്തുന്നത് മാര്‍ത്താണ്ഡവര്‍മ്മയും യൂസഫലിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ അടയാളമായാണ്. 1950കളില്‍ 12000 രൂപ നല്‍കിയാണ് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മ്മിതമായ ഈ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണ്ണാടകയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ CAN 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് ആയിരുന്നു. ബാംഗ്ലൂരില്‍ താമസമാക്കുമ്പോള്‍ എല്ലാ സവാരിക്കും ബെന്‍സ് ആയിരുന്നു കൂട്ട്. ഒരു മിനുട്ടിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍  യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ രാജാവിന് മൈല്‍ എ മിനുട്ട് എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38ആം വയസ്സില്‍ തുടങ്ങി സ്വയമോടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ്മ  സഞ്ചരിച്ചെന്നാണ് കണക്ക്. അതില്‍ 23 ലക്ഷം മൈലുകളും ഈ കാറില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും കാറിന് മുന്നില്‍ പതിച്ചിട്ടുണ്ട്. 85ആം വയസ്സിലും മാര്‍ത്താണ്ഡവര്‍മ്മ ഈ കാര്‍ ഓടിച്ചു.

ഈ ബെന്‍സിന്  മോഹവില നല്‍കി വാങ്ങാന്‍ പല  പ്രമുഖരും അക്കാലത്ത് രാജാവിന് മുന്നിലെത്തിയിട്ടുണ്ട്. ന്യൂജെന്‍ കാറുകളെ വരെ പിന്നിലാക്കി റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ സാക്ഷാല്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും, പകരമായി 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ജര്‍മ്മനി ആസ്ഥാനമായുള്ള  കമ്പനിയിലെ ഉന്നതര്‍ തന്നെ  രാജാവിനെ സമീപിച്ചിരുന്നു. എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ളക്‌സ് ക്യാമറയും, കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാത്തിനെയും സൂക്ഷിയ്ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ ജീവന് തുല്യം സ്‌നേഹിച്ച ആ കൂട്ടുകാരനെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല. അത്രമേല്‍ ആഗ്രഹിയ്ക്കുകയും, സ്‌നേഹിയ്ക്കുകയും ചെയ്ത തന്റെ ആത്മമിത്രത്തെ എം എ യൂസഫലിയ്ക്ക് സമ്മാനമായി കൈമാറാനുള്ള ആഗ്രഹം രാജാവ് അറിയിച്ചപ്പോള്‍ മുതല്‍ ആ സൗഹൃദം സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടു.

എം എ യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച വേളയിലായിരുന്നു അദ്ദേഹത്തെ മാര്‍ത്താണ്ഡവര്‍മ്മ കൊട്ടാരത്തിലേക്ക് ക്ഷണിയ്ക്കുന്നത്. പിന്നീട് 2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിയ്ക്കാനുള്ള ആഗ്രഹം രാജാവ് നേരിട്ടറിയ്ക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് തുടങ്ങിയവയുടെ മുന്‍ ചെയര്‍മാനും വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിന്റെ ചെയര്‍മാനുമായ ജി രാജ്‌മോഹന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അന്ന് രാജാവ് ഇക്കാര്യമറിയിച്ചത്. 

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വിടവാങ്ങിയതോടെ കാര്‍ ഏറെക്കാലമായി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പുത്രന്‍ ശ്രീ.പത്മനാഭവര്‍മ്മയുടെയും ശ്രീ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ചരിത്രമെന്നതിനപ്പുറം നിറവുള്ള ഒരുപാട് ഓര്‍മ്മകളുടെ പ്രതീകമായാണ് ആറ് പതിറ്റാണ്ടിലധികം പഴക്കമുള്ള CAN 42 കാറിനെ രാജകുടുംബം കാണുന്നത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ ആഗ്രഹം പോലെ വൈകാതെ തന്നെ കാര്‍ യൂസഫലിയ്ക്ക് സമ്മാനിയ്ക്കാനാണ് രാജകുടുംബത്തിന്റെ തീരുമാനം.

 

PREV
Read more Articles on
click me!

Recommended Stories

വണ്ടിക്കച്ചവടം മാത്രമല്ല കാൽപ്പന്തുകളിയും; ഇൻഡൽ ചാമ്പ്യൻസ് ലീഗ്: തിരുവനന്തപുരത്ത് പന്തുരുളുന്നു
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ