
മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെലവ് വർധിക്കും. കമ്പനി ഥാർ റോക്സ്, സ്കോർപിയോ ക്ലാസിക് മോഡലുകളുടെ വില വർധിപ്പിച്ചു. 2026 ജൂലൈ മുതൽ പാസഞ്ചർ വാഹനങ്ങൾക്ക് 2.7 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് രണ്ട് ശതമാനവും വരെ വില വർധിപ്പിക്കുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ രണ്ട് എസ്‌യുവികളുടെയും വിവിധ വകഭേദങ്ങൾക്ക് പുതിയ വില പ്രാബല്യത്തിൽ വന്നത്. എൻജിൻ, ഗിയർബോക്സ്, ഡ്രൈവ്ട്രെയിൻ എന്നിവയെ ആശ്രയിച്ചാണ് വിലവർധന. പ്രത്യേകിച്ച് ഥാർ റോക്സിന്റെ ഉയർന്ന വകഭേദങ്ങൾക്കാണ് ഏറ്റവും കൂടുതൽ വില കൂടിയത്. ചില മോഡലുകൾക്ക് 78,000 രൂപ വരെയാണ് വർധന.
അഞ്ച് ഡോറുകളുള്ള ലൈഫ്‌സ്റ്റൈൽ എസ്‌യുവിയായ മഹീന്ദ്ര ഥാർ റോക്സ് ഓഫ്-റോഡ് കഴിവും കരുത്തുറ്റ രൂപകൽപ്പനയും കൊണ്ട് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടിയ മോഡലാണ്. ഇപ്പോൾ വാഹനത്തിന്റെ എല്ലാ വകഭേദങ്ങളുടെയും വില കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. പെട്രോൾ പതിപ്പുകൾക്ക് 12,500 രൂപ മുതൽ 59,000 രൂപ വരെയാണ് വിലവർധന. എംഎക്‌സ്1 മാനുവൽ ടു-വീൽ ഡ്രൈവ് വകഭേദത്തിനാണ് ഏറ്റവും കുറഞ്ഞ വർധന. അതേസമയം സ്റ്റാർ എഡിഷൻ ഓട്ടോമാറ്റിക് ടു-വീൽ ഡ്രൈവ് മോഡലിന് ഏറ്റവും കൂടുതൽ വില കൂട്ടി. ഡീസൽ വകഭേദങ്ങളിൽ 22,500 രൂപ മുതൽ 78,000 രൂപ വരെയാണ് വർധന. എംഎക്‌സ്5 മാനുവൽ ടു-വീൽ ഡ്രൈവ് പതിപ്പിന് കുറഞ്ഞ വർധന ഉണ്ടായപ്പോൾ, എഎക്‌സ്7 എൽ ടു-വീൽ ഡ്രൈവ്, എഎക്‌സ്7 എൽ ടു-വീൽ ഡ്രൈവ് മോച്ച ഇന്റീരിയർ പോലുള്ള ഉയർന്ന വകഭേദങ്ങൾക്കാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്.
മഹീന്ദ്ര സ്കോർപിയോ ക്ലാസിക് എസ്‌യുവിയുടെയും വില കമ്പനി വർധിപ്പിച്ചിട്ടുണ്ട്. സ്കോർപിയോ എൻ മോഡലിനൊപ്പം ഇപ്പോഴും വിപണിയിൽ വിൽക്കുന്ന ഈ എസ്‌യുവി ഗ്രാമീണ മേഖലയിലുൾപ്പെടെ മികച്ച ഡിമാൻഡുള്ള മോഡലാണ്. എസ് മാനുവൽ ഏഴ് സീറ്റർ വകഭേദത്തിന് 37,000 രൂപ വില വർധിച്ചു. എസ് മാനുവൽ ഒമ്പത് സീറ്റർ പതിപ്പിന് 39,000 രൂപ അധികമായി നൽകണം. എസ്11 മാനുവൽ ഏഴ് സീറ്റർ, എസ്11 മാനുവൽ ഏഴ് സീറ്റർ സി.സി. വകഭേദങ്ങളുടെ വില 40,000 രൂപ വീതമാണ് ഉയർത്തിയത്. പുതിയ വിലപ്രകാരം സ്കോർപിയോ ക്ലാസിക്കിന്റെ എക്‌സ്-ഷോറൂം വില 13.37 ലക്ഷം രൂപ മുതൽ 17.40 ലക്ഷം രൂപ വരെയാണ്.
വിലവർധനയ്‌ക്കൊപ്പം മഹീന്ദ്രയുടെ അടുത്ത വലിയ ലോഞ്ചിനായും വിപണി കാത്തിരിക്കുകയാണ്. സ്കോർപിയോ എൻ ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണയോട്ടത്തിനിടെ വാഹനം പലതവണ കണ്ടെത്തിയിട്ടുണ്ട്. പുതുക്കിയ മുൻഭാഗം, കൂടുതൽ പ്രീമിയം ഇന്റീരിയർ, പുതിയ സാങ്കേതിക സവിശേഷതകൾ എന്നിവയോടെയാകും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തുക എന്നാണ് പ്രതീക്ഷ.
അസംസ്കൃത വസ്തുക്കളുടെ വില വർധനയും ഉൽപ്പാദനച്ചെലവ് കൂടിയതുമാണ് വാഹനവില ഉയർത്താൻ പ്രധാന കാരണമായി വാഹന നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ അടുത്ത മാസങ്ങളിൽ മറ്റ് മോഡലുകളുടെയും വിലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.