'ചിപ്പ്' പ്രതിസന്ധി ടാറ്റയെ ഏശിയില്ല; മികച്ച വില്‍പ്പന, കണക്കുകള്‍ പുറത്ത്

By Web TeamFirst Published Nov 4, 2021, 11:11 PM IST
Highlights

 ടാറ്റയുടെ കാർ വിൽപ്പനയിൽ വർഷാവർഷം 44 ശതമാനം വർധനയുണ്ടായപ്പോൾ മാസാടിസ്ഥാനത്തിൽ വിൽപ്പനയിൽ 33 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 

ദില്ലി: രാജ്യത്തെ പ്രബല വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്(Tata Motors) ചിപ്പ് പ്രതിസന്ധിക്കിടയിലും(chip crisis) മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കമ്പനിയുടെ വില്‍പ്പന വര്‍ദ്ധിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്‌ടോബർ മാസത്തിൽ മൊത്തം 33,925 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ടാറ്റയുടെ കാർ വിൽപ്പനയിൽ വർഷാവർഷം 44 ശതമാനം വർധനയുണ്ടായപ്പോൾ മാസാടിസ്ഥാനത്തിൽ വിൽപ്പനയിൽ 33 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിലും വൻ വർധനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടാറ്റ കാറുകളുടെ വിൽപ്പനയിൽ ക്രമാനുഗതമായ വർധന കാണാം. ടാറ്റയുടെ ഇലക്ട്രിക് കാർ വിൽപ്പനയും ഒക്ടോബറിൽ മാസാടിസ്ഥാനത്തിൽ വർധിച്ചു.  ഒക്ടോബറിൽ ടാറ്റ വിൽപ്പന നടത്തിയത് 33,925 കാറുകളാണ്, ഇതിൽ 1586 എണ്ണം ഇലക്ട്രിക് കാറുകളാണ്. ഇതിന് മുമ്പ് സെപ്തംബർ മാസത്തിൽ ടാറ്റയുടെ 1087 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചിരുന്നു. 

അതേസമയം, 2021 സെപ്റ്റംബറിൽ ടാറ്റയുടെ മൊത്തം 25,730 കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മൊത്തം 23,617 കാറുകൾ വിൽപ്പന നടത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. വർഷം തോറും, ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ഒക്ടോബറിൽ മൂന്നിരട്ടിയിലധികം വർധിച്ചു. 2020 ഒക്ടോബറിൽ മൊത്തം 422 ഇലക്ട്രിക് കാറുകൾ ടാറ്റ വിറ്റപ്പോൾ 2021 ഒക്ടോബറിൽ ടാറ്റ ഇലക്ട്രിക് വിറ്റത് 1586 കാറുകളാണ്. ടാറ്റ നെക്‌സോൺ ഇലക്ട്രിക്കിന്റെ വിൽപ്പന തുടർച്ചയായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  

കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത ടാറ്റയുടെ പുതിയ കാർ പഞ്ചിന്റെ ( Tata Punch)  ബുക്കിംഗ് പ്രതീക്ഷിച്ചതിലും കൂടുതൽ ലഭിച്ചതായി കമ്പനി പറയുന്നു. ടാറ്റ പഞ്ച് ഇവി നിലവിൽ കൺസെപ്റ്റ് ഘട്ടത്തിലാണ്, അതിനർത്ഥം എല്ലാം ശരിയായാൽ, വരും ദിവസങ്ങളിൽ നിരവധി ടാറ്റ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും എന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം, രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപന കമ്പനിയായ മാരുതി സുസുക്കിയുടെയും ഹ്യുണ്ടായിയുടെയും വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.   മാരുതി സുസുക്കിയുടെ വിൽപ്പനയിൽ ഒക്ടോബറിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഹ്യുണ്ടായിയുടെ വിൽപ്പനയിൽ 35 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. 

click me!