ഈ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി പ്രത്യേക അനുമതി വേണ്ടെന്ന് ഹൈക്കോടതി

By Web TeamFirst Published Jan 29, 2019, 3:54 PM IST
Highlights

സംസ്ഥാനത്ത് ചെറിയ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്.

കൊച്ചി: സംസ്ഥാനത്ത് ചെറിയ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്.
ഈ ലൈസന്‍സ് ഉടമകള്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017-ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

തിരൂരിലെ നൂറുമോന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി തീര്‍പ്പാക്കിയാണിത്. ഇവര്‍ക്ക് ടാക്‌സി ബാഡ്ജിന് ചട്ടത്തില്‍ പറയുന്ന വിദ്യാഭ്യാസയോഗ്യതയില്ലെന്ന് വിലയിരുത്തി പൊതുവാഹനം ഓടിക്കാനുള്ള അനുമതി തിരൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിഷേധിച്ചിരുന്നു. അതു ചോദ്യം ചെയ്‍ത് ഹര്‍ജിക്കാര്‍ 2012ലാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്കൊഴികെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനും ബാഡ്ജ് നിര്‍ബന്ധമായിരുന്നു. ഇതുസംബന്ധിച്ച് 2017 ജൂലായ് മൂന്നിനു സുപ്രീംകോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കിയിട്ടും ബാഡ്ജിലൂടെ ലഭിക്കുന്ന  കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കേരളം വിധി നടപ്പാക്കാതിരിക്കുകയായിരുന്നു. 

തുടര്‍ന്ന് 2018 ഒക്ടോബറില്‍ ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന ഗതാഗത കമ്മിഷണര്‍ എല്ലാ ആര്‍ടി ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ഓട്ടോറിക്ഷ, ടാക്സി, മിനി ബസ്, വലിയ ടാക്‌സികാറുകള്‍, ചെറിയ ടിപ്പറുകള്‍ എന്നിവ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് ആവശ്യമില്ലെന്ന ഉരപ്പായിരുന്നു.

പുതിയ ഉത്തരവ് അനുസരിച്ച് 7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ബസുകള്‍, ചരക്കുവാഹനങ്ങള്‍, വലിയ ബസുകള്‍, വലിയ ടിപ്പറുകള്‍, എയര്‍ബസുകള്‍ എന്നിവ ഓടിക്കാന്‍ മാത്രമേ ഇനി ബാഡ്ജ് വേണ്ടൂ.

പ്രതിഫലം പറ്റി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജുള്ളവര്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും ഡ്രൈവിങ് ലൈസന്‍സ് പുതുക്കണമായിരുന്നു. 450 രൂപയായിരുന്നു പുതുക്കല്‍ ഫീസ്. ഒരുമാസം വൈകിയാല്‍ 1100 രൂപയായിരുന്നു പിഴ. 

click me!