
അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്കായിപ്പോയ വീട്ടമ്മയ്ക്ക് കൂട്ടായി വീണ്ടും കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും. ഇരിങ്ങാലക്കുട സ്വദേശിയായ വീട്ടമ്മയ്ക്കാണ് ഇത്തവണ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഭര്‍ത്താവ് എത്തുന്നത് വരെ കൂട്ടിരുന്നത്.
തിരുവനന്തപുരത്ത് നിന്നും മൈസൂരിലേക്ക് പോകുന്ന സ്കാനിയ ബസിലാണ് റെജി തോമസ് എന്ന വീട്ടമ്മ ഇരിങ്ങാലക്കുടയിലേക്ക് എത്തിയത്. കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജര്‍ കൂടിയാണ് റെജി തോമസ്.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ബസ് ചാലക്കുടി പനമ്പള്ളി കോളെജ് സ്‌റ്റോപ്പിലെത്തി. ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. റെജി ആവശ്യപ്പെട്ടതുപ്രകാരം ബസ് ഇവിടെ നിര്‍ത്തി. എന്നാല്‍ ആ സമയം റെജിയെ കൊണ്ടുപോകാന്‍ ഭര്‍ത്താവ് എത്തിയിട്ടില്ലായിരുന്നു. പത്ത് മിനിട്ടിനകം ഭര്‍ത്താവ് എത്തുമെന്നും നിങ്ങള്‍ പോയ്ക്കൊള്ളാനും വീട്ടമ്മ ബസ് ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ പ്രകാശും ഹനീഷും ഇതിന് വിസമ്മതിച്ചു. വിജനമായ ബസ് സ്റ്റോപ്പില്‍ ഇവരെ തനിച്ച് നിര്‍ത്തി പോകുന്നത് ഉചിതമല്ലെന്നായിരുന്നു ഇവരുടെ തീരുമാനം. കണ്ടക്ടറും ഇവരുടെ ഭര്‍ത്താവ് എത്തുന്നത് വരെ ബസ് നിര്‍ത്തിയിട്ട് കാത്തിരുന്നു. കാര്യം അറിഞ്ഞ സഹയാത്രികരും ബസ് ജീവനക്കാര്‍ക്ക് പിന്തുണയുമായെത്തി.
തുടര്‍ന്ന് 10 മിനിട്ടുകള്‍ക്ക് ശേഷം ഭര്‍ത്താവെത്തി വീട്ടമ്മയെ കയറ്റിവിട്ട ശേഷമാണ് ബസും യാത്രികരും മടങ്ങിയത്. സംഭവത്തെക്കുറിച്ച് റെജി തോമസ് തന്നെയാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.