സഞ്ചാരികളേ നിങ്ങള്‍ കാണാതെ പോകരുത് ഏഷ്യയിലെ ഏറ്റവും വലിയ ഈ കേബിള്‍ പാലം

By Web TeamFirst Published Sep 24, 2018, 7:45 PM IST
Highlights

സഞ്ചാരികളേ, നിങ്ങള്‍ ഏഷ്യയിലെ ഏറ്റവും വലിയ ഒരു കേബിള്‍ പാലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹൂഗ്ലി നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കാന്‍ ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട്  നിര്‍മ്മിച്ച വിദ്യാസാഗര്‍ സേതു ആണത്.

സഞ്ചാരികളേ, നിങ്ങള്‍ ഏഷ്യയിലെ ഏറ്റവും വലിയ ഒരു കേബിള്‍ പാലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഹൂഗ്ലി നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കാന്‍ ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട്  നിര്‍മ്മിച്ച വിദ്യാസാഗര്‍ സേതു ആണത്. ഏകദേശം 128 മീറ്റര്‍ ഉയരമുള്ള രണ്ടു തൂണുകളില്‍ നിന്നും 152 കേബിളുകളില്‍ ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഊയലാടുന്ന പാലം നിര്‍മാണചാതുര്യം കൊണ്ട്  സഞ്ചാരികളെ വിസ്‍മയിപ്പിക്കുന്നതാണ്. കൊല്‍ക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമായ വിദ്യാസാഗര്‍ സേതുവിന്‍റെ വിശേഷങ്ങള്‍ അറിയാം.

1972 ലാണ്  ഏകദേശം 823 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു ശിലാസ്ഥാപനം. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടന്നില്ല. പിന്നീട് 1979 ലാണ്  നിര്‍മ്മാണം പുനരാരംഭിക്കുന്നത്.

1992 ഒക്ടോബര്‍ 10 നാണ് പൊതുജനങ്ങള്‍ക്കായി പാലം തുറന്നു കൊടുത്തത്. ബംഗാളിലെ നവോത്ഥാന നായകനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പേരാണ് പാലത്തിനു നല്‍കിയിരിക്കുന്നത്. പൊതു- സ്വകാര്യ മേഖലകളുടെ സംയുക്ത സംരംഭമായാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 388 കോടി രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. സൈക്കിള്‍ സവാരിക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കപ്പെട്ടിട്ടുള്ള ടോള്‍പാലം എന്ന പ്രത്യേകതയും വിദ്യാസാഗര്‍ സേതുവിനുണ്ട്. 

ഒരുദിവസം 85,000 വാഹനങ്ങള്‍ക്കു കടന്നുപോകാനുള്ളശേഷിയുള്ള ഈ പാലത്തിനു മുകളില്‍  സൂര്യോദയത്തിന്‍റെയും അസ്തമയത്തിന്‍റെയും മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. അപ്പോള്‍ കൊല്‍ക്കത്തയിലെത്തുന്ന സഞ്ചാരികളേ, നിങ്ങള്‍ വിദ്യാസാഗര്‍ സേതു സന്ദര്‍ശിക്കാന്‍ മറക്കരുത്. ദീപങ്ങളുടെ മായക്കാഴ്ചകളുമായി സേതു നിങ്ങളെ കാത്തിരിപ്പുണ്ട്.

click me!