കർണാടകയിലെ വിടതിയിൽ വച്ചാണ് സൂപ്പർ ഡീലക്സ് ബസിന് നേരെ മുട്ടയേറുണ്ടായത്. വൈപ്പർ ഇടാതെ വണ്ടിയോടിച്ച് പോയതാണ് രക്ഷയായതെന്നാണ് സുരേഷ് പറയുന്നത്.
കാസർഗോഡ്: ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കർണാടകയിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതർ മുട്ടയെറിഞ്ഞത്. വണ്ടി അപായപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംശയം. വണ്ടി നിർത്താതെ ആളും വെളിച്ചവും ഉള്ള സ്ഥലം വരെ ഓടിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡ്രൈവർ പറയുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. കർണാടകയിലെ വിടതിയിൽ വച്ചാണ് സൂപ്പർ ഡീലക്സ് ബസിന് നേരെ മുട്ടയേറുണ്ടായത്. വൈപ്പർ ഇടാതെ വണ്ടിയോടിച്ച് പോയതാണ് രക്ഷയായതെന്നാണ് സുരേഷ് പറയുന്നത്.

ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ വച്ചായിരുന്ന ആക്രമണം. ബസ് അവിടെ നിർത്തുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതുകൊണ്ടാണ് ഓടിച്ച് പോയത്. അഞ്ച് പേരുടെ സംഘമാണ് മുട്ടയെറിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സ്ഥലത്ത് തന്നെയാണ് സംഭവമെന്നതാണ് ശ്രദ്ധേയം.ഗതാഗത മന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.


