32 കിമീ മൈലേജ്, പുത്തന്‍ സ്വിഫ്റ്റുമായി മാരുതി; അമ്പരപ്പില്‍ വണ്ടിക്കമ്പനികള്‍!

By Web TeamFirst Published Jan 25, 2020, 9:37 AM IST
Highlights

32 കിലോമീറ്റര്‍ മൈലേജുള്ള പുത്തന്‍ സ്വിഫ്റ്റുമായി മാരുതി സുസുക്കി

മാരുതി സുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരയില്‍ നടക്കാനാരിക്കുന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ പുതിയ വാഹനം അവതരിച്ചേക്കും. 32 കിലോമീറ്ററ്‍ മൈലേജ് എന്നതാണ് ഈ വാഹനത്തിന്‍റെ ഹൈലൈറ്റ്. 

48 വോള്‍ട്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് സംവിധാനമാണ് സ്വിഫ്റ്റില്‍ നല്‍കുക. ഇതുവഴി വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് നിര്‍മാതാക്കളുടെ വാദം.നിലവില്‍  മാരുതിയുടെ എസ്-ക്രോസ്, എര്‍ട്ടിഗ, സിയാസ് മോഡലുകളിൽ നല്‍കിയിട്ടുള്ള 12V എസ്എച്ച്‌വിഎസ് ഹൈബ്രിഡ് സംവിധാനത്തിന് പകരം ആണിത്. 

48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ചേര്‍ന്നാണ് പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം 20 ശതമാനം കുറയ്ക്കുകയും ഉയര്‍ന്ന ടോര്‍ക്ക് നല്‍കുകയും 15 ശതമാനം ഇന്ധനക്ഷമത ഉയര്‍ത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്വിഫിറ്റിന്റെ ഹൈബ്രിഡ് പതിപ്പ് ജപ്പാന്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍-ഇലക്ട്രിക് മോഡുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ 32 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം. 

ഇന്ത്യയിലെത്തുന്ന ഹൈബ്രിഡ് സ്വിഫ്റ്റിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ മാത്രം 89.7 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമേകും. ഇലക്രിക് മോട്ടോര്‍ 13.4 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കും നല്‍കും. 5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ മാരുതിയില്‍ നിന്ന് നിരത്തിലെത്തുമെന്ന് മുമ്പുതന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ മാരുതി പ്രതിജ്ഞാബദ്ധമാണെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്.

2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്സ്പോയിലാണ് നിലവിലെ സ്വിഫ്റ്റിന്‍റെ ഔപചാരിക അരങ്ങേറ്റം നടന്നത്.  ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിർമാണം. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിലും പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ സ്വിഫ്റ്റ് മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.  

ഏറ്റവും വേഗത്തില്‍ ഒരുലക്ഷം ബുക്കിങ് സ്വന്തമാക്കിയ വാഹനം എന്ന റെക്കോഡ് സ്വിഫ്റ്റിനൊപ്പമാണ്. പുറത്തിറങ്ങി 10 ആഴ്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം ആളുകള്‍ ഈ വാഹനം ബുക്ക് ചെയ്‍തിരുന്നു. ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ച്-ഒക്ടോബര്‍ പാദത്തില്‍ സ്വിഫ്റ്റിന്റെ ഉത്പാദനം 45 ശതമാനം ഉയര്‍ത്തിയിരുന്നു. ബുക്ക് ചെയ്‍തതില്‍ 20 ശതമാനവും എഎംടി വാഹനങ്ങള്‍ക്കായിരുന്നു. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ റിയര്‍ പാര്‍ക്കിങ് സെന്‍സറും സുരക്ഷയൊരുക്കും.

പെട്രോൾ ഡീസൽ പതിപ്പുകളില്‍ 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.  പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്.  40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമും കൂടും. നിലവിലെ 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തുപകരുന്നത്. 21.2 കിലോമീറ്ററാണ് കമ്പനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത. ഫോര്‍ഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10, ഗ്രാന്‍ഡ് ഐ10 നിയോസ് തുടങ്ങിയ കരുത്തന്മാരാണ് സ്വിഫ്റ്റിന്‍റെ എതിരാളികള്‍. 

click me!