നഗ്നരായി മാത്രം പ്രവേശിക്കാവുന്ന ഒരിടം!

Published : Aug 05, 2017, 06:26 PM ISTUpdated : Oct 04, 2018, 04:23 PM IST
നഗ്നരായി മാത്രം പ്രവേശിക്കാവുന്ന ഒരിടം!

Synopsis

നഗ്നദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ? യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ജപ്പാനിലെ ഒരു ദ്വീപാണത്. ശരിക്കും പേര് ഒകിനോഷിമ. നഗ്നരായ പുരുഷന്മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്നതിനാലാണ് ഇവിടം ഈ പേരില്‍ അറിയപ്പെട്ടിരുന്നത്.

കൊറിയയിലെ പെനിന്‍സുലയ്ക്കും ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് ഒകിനോഷിമ സ്ഥിതി ചെയ്യുന്നത്.  700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ദ്വീപില്‍ ഒരു ക്ഷേത്രമുണ്ട്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തില്‍ കപ്പല്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥനകള്‍ നടക്കും.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചൈന, കൊറിയ എന്നീ രാജ്യങ്ങളുമായി ജപ്പാന്‍ കടല്‍ വഴി വ്യാപാര ബന്ധം തുടങ്ങിയ കാലത്താണ് ഇവിടുത്തെ ക്ഷേത്രവും നാവിക രക്ഷാ പ്രാര്‍ത്ഥനകളും ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. 17-ാം നൂറ്റാണ്ടു മുതല്‍ മുനാകാറ്റാ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ഷിന്റോ ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത്. 1904-05 കാലഘട്ടത്തിലെ റഷ്യ-ജാപ്പനീസ് യുദ്ധത്തില്‍ മരിച്ച നാവികരുടെ സ്മരണാര്‍ത്ഥമാണ് പ്രാര്‍ത്ഥനകള്‍.

നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ. വിദേശ രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്ന വിലപിടിച്ച നിരവധി പ്രാര്‍ത്ഥനാ ദ്രവ്യങ്ങളും കാഴ്ചവസ്തുക്കളും ഇവിടുത്തെ പ്രത്യേകതകളാണ്. ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികള്‍, കൊറിയന്‍ ഉപദ്വീപില്‍ നിന്നുള്ള സ്വര്‍ണ്ണ മോതിരങ്ങള്‍, പേര്‍ഷ്യയില്‍ നിന്നുള്ള ഗ്ലാസ് പാത്രത്തിന്റെ ശകലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 80,000 ത്തോളം വസ്തുക്കള്‍ ഈ  ദ്വീപില്‍ നിന്ന് കണ്ടെടുത്തിരുന്നു.

എല്ലാ വര്‍ഷവും മെയ് 27ന് നടക്കുന്ന രണ്ടുമണിക്കൂര്‍ നീളുന്ന വാര്‍ഷിക ഉത്സവത്തിനു മാത്രമാണ് ഒകിനോഷിമയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരുന്നുള്ളു. ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാല്‍ ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അതീവ ശുദ്ധിയോടെ മാത്രമേ പുരുഷന്മാര്‍ക്കും പ്രവേശനമുള്ളൂ. പവിത്ര ദ്വീപില്‍ കയറണമെങ്കില്‍ കടലില്‍ സ്‌നാനം ചെയ്ത ശേഷം പുരുഷന്മാര്‍ പൂര്‍ണ നഗ്നരായി വേണം എത്താന്‍.

എന്നാല്‍ ഇനിമുതല്‍ പുരുഷന്മാര്‍ക്കും ഈ ദ്വീപില്‍ പ്രവേശനമില്ല. ജൈവവൈവിധ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ഒകിനോഷിമ ദ്വീപിലേയ്ക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു.

 

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബിജിഎംഐ യുദ്ധക്കളത്തിൽ ഇനി റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇരമ്പും
ഡിസംബറിലെ ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ