പെരുമഴയത്തും തന്‍റെ ഡ്യൂട്ടി മറക്കാതെ അധ്വാനിച്ചു കൊണ്ടിരിക്കുന്ന ട്രാഫിക്ക് പൊലീസുകാരന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. പെരുമഴയത്ത് നനഞ്ഞ് കുതിര്‍ന്ന് ട്രാഫിക് നിയന്ത്രിച്ച മുംബൈയിലെ ദഹിസാര്‍ ട്രാഫിക് ഡിവിഷനിലെ ട്രാഫിക് കോണ്‍സ്റ്റബിള്‍ നന്ദകുമാർ ഇംഗ്ലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
പെരുമഴയത്ത് ഒരു കുടപോലുമില്ലാതെയാണ് ഇംഗ്ലെ ട്രാഫിക് നിയന്ത്രിക്കുന്ന നന്ദകുമാറിന്‍റെ ദൃശ്യങ്ങള്‍ സത്യം യാദവ് എന്ന യുവാവാണ് ഫെയ്സ്ബുക്കിലിടുന്നത്. ഇത് വൈറലായി. തുടര്‍ന്ന് നിരവധി പേരാണ് നന്ദകുമാറിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നത്.
എന്നാല്‍ താൻ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്ന് നന്ദകുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെരുമഴയത്ത് ജോലി ചെയ്യുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. താൻ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. അതിനാല്‍ മണ്ണിനോട് ചേർന്നുനിന്നാണ് ജീവിതം രൂപപ്പെട്ടത്. കുടയും കോട്ടും കരുതിയിരുന്നെങ്കിലും മഴയിൽ താളം തെറ്റിയ ട്രാഫിക് സുഗമമാക്കുകയെന്നത് മാത്രമായിരുന്നു ചിന്തയെന്നും നന്ദകുമാര്‍ പറഞ്ഞഥായാണ് റിപ്പോര്‍ട്ടുകള്‍.