
ഡിജിറ്റല്‍ ഇന്ത്യ എന്നുള്ളത് കേന്ദ്ര സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതികളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തകാലത്ത് വിഭാവനം ചെയ്‍ത പല പദ്ധതികളും ഡിജിറ്റല്‍ മേഖലയില്‍ ചുവടുറപ്പിച്ചു കൊണ്ടുള്ളതായിരുന്നു.
ഇപ്രകാരമാണ് സർക്കാർ ഡിജി ലോക്കർ ആപ്പ് പുറത്തിറക്കിയത്. പ്രധാന രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് ഡിജി ലോക്കർ ആപ്പ്. ആർസി ബുക്ക്, ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് തുടങ്ങിയ വാഹന സംബന്ധമായ രേഖകളെല്ലാം ഡിജി ലോക്കറിൽ സൂക്ഷിച്ച് വാഹന പരിശോധനയിൽ കാണിക്കാം എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതനുസരിച്ച് വാഹനപരിശോധനക്കെത്തിയ പൊലീസിനു മുന്നില്‍ ഡിജി ആപ്പ് ഹാജരാക്കിയ ബൈക്ക് യാത്രക്കാരന് കിട്ടിയതാകട്ടെ അസഭ്യവര്‍ഷവും പിഴയും. ഡിജി ആപ്പ് കൊണ്ടുപോയി പ്രധാനമന്ത്രിയെ കാണിച്ചാല്‍ മതി എന്നായിരുന്നു പൊലീസുകാര്‍ പറഞ്ഞത്. അലഹബാദ് സ്വദേശി ഇഷാനാണ് ഈ ദുരനുഭവം.
ഉത്തർപ്രദേശിലെ അലഹബാദിലാണ് സംഭവം. കോളജിൽ നിന്ന് തിരിച്ച് വീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇഷാൻ. ഇതിനിടെ റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ഇഷാന്‍റെ ബൈക്ക് തടഞ്ഞു നിര്‍ത്തി. രേഖകളുടെ ഫോട്ടാസ്റ്റാറ്റ് കോപ്പി കാണിച്ചെങ്കിലും ഒറിജിനൽ ആവശ്യപ്പെട്ടു. ഡിജി ആപ്പ് വഴി ഇത് കാണിച്ചപ്പോഴായിരുന്നു ഇത് മോദിയെ കാണിച്ചാൽ മതി എന്നുള്ള ആക്രോശം. തുടര്‍ന്ന് 5900 രൂപ ഫൈൻ അടപ്പിക്കുകയും ചെയ്‍തു.
സംഭവം ഇഷാൻ ട്വിറ്ററിൽ കുറച്ചതോടെയാണ് പുറം ലോകം അറിയുന്നത്. ഇഷാന്‍റെ ഈ ട്വീറ്റ് ഇപ്പോള്‍ വൈറൽ ആയിരിക്കുകയാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.