
കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ പദ്ധതിക്ക് ചുവടുപിടിച്ചാണ് ചൈനീസ് വമ്പന്‍മാരായ എസ്.എ.ഐ.സി (ഷാന്‍ഹായ് ഓട്ടോമാറ്റീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) ഇന്ത്യയില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത് ഗുജറാത്തിലെന്നു റിപ്പോര്‍ട്ടുകള്‍. മുന്‍നിര ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ മോറിസ് ഗാരേജിന്റെ (എം ജി) ഉടമകളാണ് ഷാന്‍ഹായ് ഓട്ടോമാറ്റീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍. ഇവരുടെ ഇന്ത്യന്‍ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ ഗുജറാത്തില്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നതിനായി മോറിസ് ഗാരേജ് ഉടമകളായ എസ്.എ.ഐ.സി അധികൃതര്‍ ഗുജറാത്ത് സര്‍ക്കാറുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ ഹലോലിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുത്താണ് ഐക്കണിക് മോറിസ് ഗാരേജസ് കാറുകളുമായി എസ്.എ.ഐ.സി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം ഇതുവഴി രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.
MG5, MG3, GS എന്നീ മോഡലുകളാണ് ആദ്യഘട്ടത്തില്‍ ഇങ്ങോട്ടെത്തുക. ജനറല്‍ മോട്ടോഴ്സിന്റെ തലപ്പത്തുണ്ടായിരുന്ന രാജീവ് ചാബയാണ് SAIC-യുടെ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. മലയാളികൂടിയായ പി.ബാലേന്ദ്രനാണ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍.
മേക്ക് ഇന്‍ ഇന്ത്യയുടെ ചുവടുപിടിച്ച് കൊറിയന്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്സ് കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയിരുന്നു. മഹാരാഷ്ട്രയിലാണ് കിയ മോട്ടോഴ്സ് നിര്‍മാണ കേന്ദ്രങ്ങള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷെയും ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.