5000 മീറ്റര്‍ ഉയരത്തില്‍ ഒരു ട്രെയിന്‍, കോച്ചുകള്‍ വിമാനത്തിന് സമം; ചൈനയെ കടത്തിവെട്ടി ഇന്ത്യ!

By Web TeamFirst Published Oct 29, 2018, 10:51 AM IST
Highlights

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.  ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ - മണാലി - ലേ റെയില്‍വേ ലൈനിന്‍റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്‍പൂര്‍- മണാലി - ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും. ഈ റെയില്‍പ്പാതയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് അറിയാം.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.  ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ - മണാലി - ലേ റെയില്‍വേ ലൈനിന്‍റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്‍പൂര്‍- മണാലി - ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും. ഈ റെയില്‍പ്പാതയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് അറിയാം.

ഉയരം
ബിലാസ്‍പൂരില്‍ നിന്നും പാത തുടങ്ങുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം  500 മീറ്ററാണ് ഉയരം. പിന്നെയിത് കുത്തനെ കൂടിക്കൊണ്ടിരിക്കും. ലഡാക്കിലെത്തുമ്പോള്‍ 3215 മീറ്ററാകും ഉയരം. ജമ്മു - കശ്മീരിലെ തഗ്ലാന്‍റ് സ്റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിനും യാത്രികരും സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 5360 മീറ്റര്‍ ഉയരത്തില്‍ എത്തിയിട്ടുണ്ടാകും. പാതയുടെ ഭൂരഭാഗം പ്രദേശങ്ങളും ഈ ഉയരത്തിലൂടെയാണ് കടന്നു പോകുന്നത്.

നീളം
ബിലാസ്പൂര്‍, ലേ, മണാലി, തന്ദി, കെയ്ലോ ങ്, ദര്‍ച്ച, ഉപ്ശി, കാരു എന്നീ മേഖലകളിലൂടെ കടന്നു പോകുന്ന  പാതയുടെ നീളം 465 കിലോമീറ്ററാണ്.

രാജ്യത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍
ഈ റെയില്‍വേ ലൈനിന്‍റെ 50 ശതമാനവും തുരങ്കപാതകളാണ്. ഏകദേശം 244 കി.മീ ദൂരം തുരങ്കങ്ങളിലൂടെ കടന്നു പോകണം യാത്രികര്‍. ആകെ 74 തുരങ്കങ്ങളുണ്ടാവും. ഇതില്‍ ഏറ്റവും വലിയ തുരങ്കത്തിന് 27 കിലോമീറ്ററാണ് നീളം. പദ്ധതിയുടെ ഭാഗമായി ഭൂഗര്‍ഭ റെയില്‍വേസ്റ്റേഷന്‍ ഹിമാചലില്‍ നിലവില്‍ വരും. രാജ്യത്തെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേസ്റ്റേഷനാണിത്. 124 മുഖ്യപാലങ്ങളും 396 ചെറുപാലങ്ങളും താണ്ടിയാവും യാത്ര പൂര്‍ത്തിയാകുന്നത്. 

കോച്ചുകള്‍ വിമാനങ്ങള്‍ക്ക് സമം
വിമാനങ്ങളിലെ പോലെ വായുസമ്മര്‍ദ്ദമുള്ള കോച്ചുകളാവും ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണിത്. ഉയരം കൂടുംതോറും വായുസമ്മര്‍ദ്ദം കുറയുന്നത് ശ്വാസോഛ്വാസത്തിന് തടസമുണ്ടാക്കും. ഇതു തടയാന്‍ വിമാനങ്ങളിലെ സാങ്കേതിക വിദ്യയാണ് പരിഗണിക്കുക. വിമാനത്തിനുള്ളിലെ വായുസമ്മര്‍ദ്ദം സമുദ്രനിരപ്പിനോട് ചേര്‍ന്ന സ്ഥലങ്ങള്‍ക്ക് സമാനമായിരിക്കും. പുറത്തെ വായുസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും വിമാനത്തിനുള്ളിലുള്ളവര്‍ക്ക് അത് അനുഭവപ്പെടുകയില്ല. ഇതേരീതിയാണ് ട്രെയിനിലും അവലംബിക്കുക. വിമാനങ്ങളിലേതുപോലെ കോച്ചിനുള്ളില്‍ ഓക്സിജന്‍ സാന്നിധ്യം കുറയുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഉപയോഗിക്കാന്‍ പ്രത്യേകം ഓക്സിജന്‍ മാസ്‌കുകളും  ഉണ്ടാകും. ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിലാവും ഈ പ്രത്യേക കോച്ചുകളുടെ നിര്‍മ്മാണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവ ഇന്ത്യയില്‍ നിര്‍മിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 

ചെലവ്
83360 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്. 2019ഓടെ സര്‍വ്വേ നടപടികളും 2022 ഓടെ പദ്ധതിയും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 


 

click me!