ബസുകളിലെ മിനിമം യാത്രാനിരക്ക് അൻപത് ശതമാനം കൂട്ടണമെന്ന് ഗതാഗതവകുപ്പിൻ്റെ ശുപാർശ

By Web TeamFirst Published Jun 1, 2020, 11:00 AM IST
Highlights

കിലോമീറ്റർ നിരക്കും അൻപത് ശതമാനം വർധിപ്പിക്കണമെന്നും സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ പകുതി അനുവദിക്കാം എന്നും ഗതാഗതവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ അന്തർജില്ലാ സർവ്വീസുകൾ തുടങ്ങിയാൽ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ഗതാഗതവകുപ്പ് ശുപാർശ ചെയ്തു. മിനിമം നിരക്ക് അൻപത് ശതമാനമെങ്കിലും വർധിപ്പിക്കണമെന്നാണ് ഗതാഗതവകുപ്പിൻ്റെ ശുപാർശ. 

കിലോമീറ്റർ നിരക്കും അൻപത് ശതമാനം വർധിപ്പിക്കണമെന്നും സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ പകുതി അനുവദിക്കാം എന്നും ഗതാഗതവകുപ്പ് നിർദേശിച്ചിട്ടുണ്ട്. യാത്രക്കരുടെ എണ്ണം മൂന്നിലൊന്നായി കുറയുന്ന സാഹചര്യത്തിലാണ് യാത്രാനിരക്ക് അൻപത് ശതമാനം വർധിപ്പിക്കാൻ ആവശ്യപ്പെടുന്നത്. 

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബസ്സ് ചാര്‍ജ്ജ് വിര്‍ദ്ധിപ്പിച്ചെങ്കിലും ഒരാഴ്ചയ്ക്കിടെ കെഎസ്ആര്‍ടിസിയുടെ വരുമാന നഷ്ടം  4 കോടി കവിഞ്ഞു. ജനശതാബ്ദി അടക്കമുള്ള തീവണ്ടികൾ സ്പെഷ്യൽ സർവ്വീസ് തുടങ്ങിയ സാഹചര്യത്തിൽ ജില്ലകൾക്ക് പുറത്തേക്കുള്ള കെഎസ്ആർടിസി സർവ്വീസ് ഇനി നിർത്തിവെച്ചിട്ട് എന്താണ് കാര്യമെന്ന ആലോചന ഗതാഗതവകുപ്പിനുണ്ട്.

ലോക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കെഎസ്ആര്‍ടിസി ജില്ലകള്‍ക്കുള്ളില്‍ സര്‍വ്വീസ് തുടങ്ങിയത്. സാമൂഹ്യ അകലം ഉറപ്പ് വരുത്താനായി ഒരു സീറ്റില്‍ ഒരു യാത്രക്കാരനെ മാത്രമാണ് അനുവദിക്കുന്നത്. 23 യാത്രക്കാരെ മാത്രം കയറ്റുമ്പോഴുള്ള നഷ്ടം ഒഴിവാക്കാന്‍ ബസുകളിലെ മിനിമം ചാര്‍ജ്ജ് 12 രൂപയായി പുനക്രമീകരിച്ചിരുന്നു.

ശരാശരി 1432 സര്‍വ്വീസുകളാണ് സംസ്ഥാനത്ത് പ്രതിദിനം ഓടുന്നത്. നഷ്ടം ഒഴിവാക്കണമെങ്കില്‍ ഇന്ധനത്തിനും സര്‍വ്വീസിനുള്ള ചെലവുമടക്കം കിലോമീറ്ററിന് 40 രൂപയെങ്കിലും വരുമാനംകിട്ടണം. എന്നാല്‍ നിലവില്‍ 16 രൂപ 54 പൈസ മാത്രമാണ് ഒരു കി.മി ഓടുമ്പോള്‍ കെഎസ്ആർടിസിക്ക് കിട്ടുന്നത്. ഇതനുസരിച്ച് ഇപ്പോള്‍ തന്നെ നഷ്ടം 4 കോടി കവിഞ്ഞു. 

നഷ്ടം കുറയ്ക്കുന്നതിന് പുതിയ നിര്‍ദ്ദശവുമായി സ്വകാര്യ ബസ്സുടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് പത്ത് യാത്രക്കാരെ നിന്നു കൊണ്ട് സഞ്ചരിക്കാൻ അനുവദിക്കണം എന്നാണ് അവരുടെ ആവശ്യം. സംസ്ഥാനത്ത് 12,000-ത്തോളം സ്വകാര്യ ബസ്സുകളുണ്ടെങ്കിലും 600-ല്‍ താഴ ബസ്സുകള്‍ മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് നികുതി ഒഴിവാക്കണമെന്നും ഇന്ധനനികുതിയില്‍ ഇളവ് വേണമെന്നും സ്വകാര്യ ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. 

click me!