'ഇതിലും നല്ലത് പ്രദീപേട്ടന്‍ എന്നെ ഒരു കത്തിയെടുത്ത് കുത്തുന്നതാണ്'; പ്രദീപിനെതിരേ കണ്‍ഫെഷന്‍ റൂമില്‍ ദയ

By Web TeamFirst Published Feb 11, 2020, 10:23 AM IST
Highlights

'കഴിഞ്ഞ പ്രാവശ്യവും ഞാന്‍ ഈ പേര് പറഞ്ഞിരുന്നു. ഇപ്രാവശ്യം പ്രദീപേട്ടന്റെ പേര് പറയില്ല എന്ന് മനസ്സുകൊണ്ട് ഞാന്‍ ആലോചിച്ചതാണ്. പക്ഷേ..'

പ്രദീപുമായി തനിക്കുള്ള മുന്‍പരിചയം ദയ അശ്വതി വെളിപ്പെടുത്തിയത് രണ്ടാഴ്ച മുന്‍പ് ബിഗ് ബോസിലെ പ്രധാന വര്‍ത്തമാനമായിരുന്നു. മോഹന്‍ലാല്‍ അവതാരകനായ ഒരു വാരാന്ത്യ എപ്പിസോഡിലാണ് ദയ ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തുന്നത്. പ്രദീപുമായി മുന്‍പരിചയമുണ്ടെന്നും എന്നാല്‍ ബിഗ് ബോസിലെത്തിയപ്പോള്‍ പ്രദീപ് തന്നോട് പരിചയഭാവം കാട്ടുന്നില്ലെന്നുമായിരുന്നു ദയയുടെ പരാതി. അടുത്ത തവണ നോമിനേഷന്‍ വന്നപ്പോള്‍ ദയ നോമിനേറ്റ് ചെയ്ത ഒരാള്‍ പ്രദീപ് ആയിരുന്നു. തനിക്ക് 25 വയസ്സുള്ള സമയത്തേ പ്രദീപിനെ പരിചയമുണ്ടെന്നും ഒന്നര വര്‍ഷത്തോളം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ദയ അന്ന് പറഞ്ഞു. ഇപ്പോഴിതാ പുതിയ നോമിനേഷനിലും പ്രദീപിനെ നോമിനേറ്റ് ചെയ്തിരിക്കുകയാണ് ദയ. ക്യാപ്റ്റന്‍സി ടാസ്‌കില്‍ പ്രദീപ് തനിക്കെതിരായ വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നെന്നാണ് ദയയുടെ ആരോപണം. 

'കഴിഞ്ഞ പ്രാവശ്യവും ഞാന്‍ ഈ പേര് പറഞ്ഞിരുന്നു. ഇപ്രാവശ്യം പ്രദീപേട്ടന്റെ പേര് പറയില്ല എന്ന് മനസ്സുകൊണ്ട് ഞാന്‍ ആലോചിച്ചതാണ്. പക്ഷേ ക്യാപ്റ്റന്‍സി ടാസ്‌കില്‍ കൊടി നാട്ടുന്ന ഒരു ഗെയിം ഉണ്ടായിരുന്നു. അത് ഏത് ചെറിയ കുട്ടികള്‍ക്കും ചെയ്യാവുന്ന ഒരു ഗെയിമാണ്. അതിന് വലിയ വിവരമൊന്നും വേണ്ടെന്നുള്ളത് എനിക്കറിയാം. പക്ഷേ വേണമെന്ന് വച്ചിട്ട്, ഇത് ഗെയിമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊണ്ട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതുപോലെ.. കൊടി മൊത്തം ചവുട്ടി ഇല്ലാണ്ടാക്കിയിട്ട് എന്നെ അതില്‍ തോല്‍പ്പിക്കണമെന്ന ഒറ്റക്കാരണംകൊണ്ട് ഞാന്‍ അതില്‍ കഷ്ടപ്പെട്ട് കൊടി കുത്തിയത് മുഴുവന്‍ നശിപ്പിച്ചു. അത്രപോലും മനസാക്ഷിയില്ലാതെ.. ഒരു വര്‍ഷത്തോളം എന്റെ ഒരു ഫ്രണ്ട് ആയിരുന്നത് കൂടി കണക്ക് കൂട്ടാതെ പ്രദീപേട്ടന്‍ പെരുമാറി. അതില്‍നിന്നാണ് എനിക്ക് മനസിലായത് ആ ഗെയിമില്‍ മൊത്തം പ്രദീപേട്ടന്‍ എന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതാണെന്ന്. എത്രമാത്രം വിഷമം ആയി എന്നുള്ളത് എനിക്ക് അറിയില്ല. അത്രമാത്രം എന്റെ മനസ്സിനെ കുത്തിനോവിച്ചു. ഇതിനേക്കാള്‍ നല്ലത് പ്രദീപേട്ടന്‍ ഒരു കത്തിയെടുത്ത് എന്റെ നെഞ്ചത്തോട്ട് കുത്തിത്തളയ്ക്കുന്നതാണ് ബിഗ് ബോസേ..', ദയ അശ്വതി കണ്‍ഫെഷന്‍ റൂമില്‍ പറഞ്ഞു. 

 

മഞ്ജു പത്രോസ് ആണ് ദയ നോമിനേറ്റ് ചെയ്ത മറ്റൊരാള്‍. രജിത്തിനെ ഇന്‍സള്‍ട്ട് ചെയ്തു എന്നാണ് അതിനായി ദയ പറഞ്ഞ കാരണം. 'പ്രായത്തിന് മൂത്ത ഒരാളെന്ന നിലയില്‍ രജിത് സാറിനെ പല രീതിയില്‍ മഞ്ജു ഇന്‍സള്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു തവണയല്ല, പലതവണയായി മഞ്ജു ഇത് ആവര്‍ത്തിക്കുന്നു', ദയ ആരോപിച്ചു. അതേസമയം പ്രദീപ് നോമിനേറ്റ് ചെയ്ത ഒരാള്‍ ദയയാണ്. 'എന്ത് ചോദ്യത്തിന് എന്ത് ഉത്തരമാണെന്ന് പറയാന്‍ പോലും വ്യക്തമായിട്ട് മനസിലാക്കാതെ എന്ത് കാര്യത്തിനും എന്റെ പേര് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ദയ. പലപ്പോഴും എനിക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയാതെപോകുന്ന ഒരാളെന്ന നിലയ്ക്കുമാണ് ദയയെ നോമിനേറ്റ് ചെയ്യുന്നത്', പ്രദീപ് പറഞ്ഞു. 

click me!