Latest Videos

Book Review : ഒന്നു തൊട്ടാല്‍ മാറിമറിയുന്ന ലോകങ്ങള്‍, ജീവിതങ്ങള്‍!

By Pusthakappuzha Book ShelfFirst Published Dec 8, 2021, 2:38 PM IST
Highlights

പ്രമുഖ കവി വി എം ഗിരിജയുടെ 'സ്പര്‍ശം' എന്ന പുസ്തകത്തിന്റെ വായന. പ്രശക്ത കഥയെഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് എഴുതുന്നു. ഈ പുസ്തകത്തിലെ ചില ലേഖനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചവയാണ്. 

ആണിനെയും പെണ്ണിനെയും തൊടല്‍ ലൈംഗികമായി മാത്രം വെട്ടിച്ചുരുക്കുന്ന അതിനെക്കുറിച്ചും ലേഖിക അന്വേഷണം നടത്തുന്നുണ്ട്. പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പറയുമ്പോള്‍ ആ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിലാണ് എഴുത്തുകാരി മൂല്യം കാണുന്നത്. സ്‌നേഹം എന്ന പഞ്ചസാര പുരട്ടിക്കൊണ്ടുള്ള പുതിയ കാലത്തെ രതി സാധ്യതകളെ ഭയത്തോടെയാണ് ഗിരിജ കാണുന്നത്. പുതിയ സ്ത്രീ ആവിഷ്‌ക്കാരങ്ങളില്‍ ഫെമിനിസം ഒരു തുറന്ന വാതിലും അനേകം അടഞ്ഞ വാതിലുകളും ആകുന്ന കാഴ്ചയാണ് കവിക്കുള്ളത്. 

 

........................................

Read More: മ്യൂട്ടേഷന്‍ സംഭവിച്ച വായനക്കാരന്റെ പുസ്തകം!

Read More: കാറ്റ്, ജലം, ദ്വീപ്

................................................

 

തൊടുന്നതിനെക്കുറിച്ചുള്ള ധ്യാനമാണ് വി എം ഗിരിജയുടെ 'സ്പര്‍ശം' എന്ന ഗ്രന്ഥം. തൊടുമ്പോള്‍ മാത്രം രൂപപ്പെട്ടു വരുന്ന മനുഷ്യ ശരീരത്തേക്കുറിച്ചുള്ള അറിവ് മലയാളിക്ക് പകര്‍ന്നു കൊടുക്കേണ്ടത് അനിവാര്യമാണെന്നു തോന്നിയിട്ടുണ്ട്. അത്രയ്ക്ക് തൊടല്‍ പേടിയുള്ളവരാണ് നമ്മള്‍. അതിനൊപ്പം പുതിയ, പഴയ കാലങ്ങളിലെ തൊട്ടുകൂടായ്മകളേക്കുറിച്ചും കുറിപ്പുകളുണ്ട് ഈ പുസ്തകത്തില്‍.

ഇന്ദ്രിയങ്ങള്‍ക്കുമുണ്ട് ഓര്‍മ്മകള്‍. ചുണ്ടിനും വിരലിനും കണ്ണിനും ചര്‍മ്മത്തിനുമുണ്ട് ഓര്‍മ്മകള്‍. ആ ഒരൊറ്റ നിരീക്ഷണത്തിലൂടെ തന്നെ പ്രകടമാണ്  കവിയുടെ കുറിപ്പുകളുടെ സ്വഭാവം. ശാസ്ത്രീയമായ സമീപനമല്ല,  കാവ്യാത്മകം, ദാര്‍ശനികം എന്നൊക്കെ പറയാം. മനുഷ്യജീവിതത്തില്‍ സ്പര്‍ശം കടന്നുവരുന്ന സന്ദര്‍ഭങ്ങളെ  ഗിരിജ തൊട്ടുതൊട്ടു പോകുന്നുണ്ട്. സ്വന്തം ശരീരത്തിനുള്ള അകല്‍ച്ചയാണ് ഒരു കുട്ടി ആദ്യം പരിശീലിക്കുന്നത്. സ്പര്‍ശത്തെ കുറിച്ച് എഴുതുമ്പോള്‍ എഴുത്തുകാരിയെ ഏറ്റവുമധികം  പ്രചോദിപ്പിക്കുന്നത് കുമാരനാശാനും ഉണ്ണായിവാര്യരുമൊക്കെയാണ്.  ഉണ്ണായിവാര്യര്‍ ആവിഷ്‌കരിക്കരിച്ചത് ഇരുപതാംനൂറ്റാണ്ടിലെ  അക്കിത്തമോ ഉറൂബോ  ഒക്കെ ആവിഷ്‌കരിച്ചതുപോലെയാണ്. കുമാരനാശാനെ കുറിച്ചും കഥകളിയെ കുറിച്ചും വിവരിക്കുമ്പോള്‍  ഗിരിജയ്ക്ക് ആയിരം നാവാണ്. മലയാളികള്‍ മാതൃത്വത്തിന്റെ കവി എന്ന തട്ടില്‍ എടുത്തു വച്ച ബാലാമണിയമ്മ മാധവിക്കുട്ടിയേക്കാള്‍ തലോടലുകള്‍ക്കും സ്പര്‍ശങ്ങള്‍ക്കും കൊതിച്ച യാളാണെന്ന് കവിതകളില്‍ നിന്നു തന്നെ വായിച്ചെടുക്കുന്നു. ഉണ്ണായിവാരിയരില്‍ നിന്ന് 'നല്‍ സാരസ്വതം ' (നല്ല വാക്കുകള്‍ )  എടുത്തു ദാമ്പത്യത്തിന്റെ അവശ്യ ഘടകമെന്തെന്നു വിശദമാക്കുന്നു. മനുഷ്യരെ അനശ്വരരാക്കാന്‍ കഴിവുള്ള വാക്കുകള്‍ മാത്രമേ ദാമ്പത്യത്തെ വിജയിപ്പിക്കൂ. തണുത്തുറഞ്ഞ മൗനം, മൂളലുകള്‍, അര്‍ത്ഥമില്ലാത്ത വാക്കുകള്‍  മുഖം ചുളിച്ചു നോക്കല്‍.... നവ ദാമ്പത്യം പഴയതാകുന്നതിന്റെ ലക്ഷണങ്ങളാണ്. ധ്രുവന്റെ കഥയും വിശകലനത്തില്‍ എത്തിചേരുന്നത് സ്പര്‍ശാനുഭവത്തിന്റെ സാദ്ധ്യതകളിലാണ്. ധ്രുവത്വം ദാമ്പത്യ ബന്ധത്തിലെ അദൃശ്യ സാന്നിദ്ധ്യമായും വിവരിക്കുന്നു.

 

................................................

Read More: ക്ലോണ്‍ കാലത്തെ ജീവിതം, പ്രണയം, മരണം

വി എം ഗിരിജ

Read More: കൊവിഡ് കാലത്തെ സന്ദേഹങ്ങള്‍ക്ക് ഉത്തരങ്ങളുമായി ഒരു പുസ്തകം...

.......................................................

 

'നാരു നാരായി കരള്‍ നരയ്ക്കാത്ത' ഭാര്യമാര്‍ എവിടെയോ അച്ഛനെ തിരഞ്ഞുകൊണ്ടിരിക്കും എന്നത് സ്‌ത്രൈണമനസ്സിന്റെ കണ്ടെത്തലാണ്. കുഞ്ഞുനാളില്‍ ശ്വാസം മുട്ടലുണ്ടായിരുന്ന മകളെ തോളിലിട്ട് നടന്ന് വൈലോപ്പിളളി, ഇടശ്ശേരി, ആശാന്‍ കവിതകള്‍ ചൊല്ലിക്കൊടുത്ത അച്ഛന്‍ സ്പര്‍ശത്തിലൂടെ ഒരു കവിക്കും ജന്മം കൊടുത്തു. ധാരാളം കവിതകളെഴുതിയ ആ കവി, കവിതകളച്ചടിക്കുന്ന പുസ്തകങ്ങളുടേയും  കടലാസിന്റേയുമൊക്കെ സ്പര്‍ശം  വിഷയമാക്കുന്നുണ്ട് ഈ സ്പര്‍ശ ഗ്രന്ഥത്തില്‍. സൈബര്‍ വിനിമയങ്ങളുടെ കാലത്ത് ഇവയെല്ലാം അര്‍ത്ഥവത്തും അനിവാര്യവുമാണെന്നു പറയാതെ വയ്യ. 'അറിവല്ല ആര്‍ദ്രതയാണ് ഇക്കാലത്തും എക്കാലത്തും വേണ്ടത്' ഈ പുസ്തകത്തിന്റെ അവസാന വാക്യം രണ്ടു വട്ടം അടിവരയിട്ട് വായിക്കണം.

പുലപ്പേടി മണ്ണാപ്പേടി എന്നിവ യഥാര്‍ത്ഥത്തില്‍ തൊടല്‍ പേടിയുടെ തുടര്‍ച്ചയായിട്ടാണ് നമ്പൂതിരിമാര്‍ കാണുന്നത് . സ്വന്തം ശരീരം സൂര്യരശ്മികള്‍ പോലും തൊടാതെ രക്ഷിക്കുകയായിരുന്നു പഴയകാല നമ്പൂതിരി സ്ത്രീകളുടെ വലിയ ഉത്തരവാദിത്വം. മുതിര്‍ന്നു കഴിഞ്ഞാല്‍ സ്വന്തം ഭര്‍ത്താവിനെ അല്ലാതെ മറ്റാരെയും കാണാന്‍ പാടുള്ളതല്ല. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്വന്തം ഭര്‍ത്താവിനെ പോലും അവര്‍ തൊടുമോ എന്ന് എഴുത്തുകാരി  സംശയിക്കുന്നു. അവരുടെ കുഞ്ഞുങ്ങള്‍ പോലും വളരുന്നത് ആയിമാരുടെ സ്പര്‍ശത്തിലാണ്. 

ആണിനെയും പെണ്ണിനെയും തൊടല്‍ ലൈംഗികമായി മാത്രം വെട്ടിച്ചുരുക്കുന്ന അതിനെക്കുറിച്ചും ലേഖിക അന്വേഷണം നടത്തുന്നുണ്ട്. പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പറയുമ്പോള്‍ ആ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിലാണ് എഴുത്തുകാരി മൂല്യം കാണുന്നത്. സ്‌നേഹം എന്ന പഞ്ചസാര പുരട്ടിക്കൊണ്ടുള്ള പുതിയ കാലത്തെ രതി സാധ്യതകളെ ഭയത്തോടെയാണ് ഗിരിജ കാണുന്നത്. പുതിയ സ്ത്രീ ആവിഷ്‌ക്കാരങ്ങളില്‍ ഫെമിനിസം ഒരു തുറന്ന വാതിലും അനേകം അടഞ്ഞ വാതിലുകളും ആകുന്ന കാഴ്ചയാണ് കവിക്കുള്ളത്. ആദിവാസികളുടെയും അവര്‍ണരുടെയുമെല്ലാം ജീവിതത്തില്‍ നമുക്കില്ലാത്ത തുറസ്സുകള്‍, സ്വഛന്ദതകള്‍, ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

തൊട്ടുകൂടായ്മകളെക്കുറിച്ചുo എഴുതുന്നുണ്ട്. അധികാരസ്ഥാനം ഉറപ്പിക്കാനാണ് സവര്‍ണ്ണര്‍ തൊട്ടുകൂടായ്മ നടപ്പാക്കിയത്. ജാതിയുടേയും ജാതകത്തിന്റേയും അധികാരസ്ഥലം ദേവാലയങ്ങളാണ്. നമ്മുടെ ആരാധനാ രീതികള്‍ തീരെ സ്പര്‍ശക്ഷമമല്ല. സ്പര്‍ശം ഒരു നിലപാടു കൂടിയാണ്. നമ്മുടെ കൂട്ടങ്ങളില്‍ നിന്നെല്ലാം അതെടുത്തു നീക്കിയിരിക്കുന്നു. തൊട്ടു തൊട്ടിരിക്കുക, തൊട്ടുകൂട്ടുക , തൊടലുകളുടെ നാനാര്‍ത്ഥങ്ങളിലേക്ക് ഏത് സ്പര്‍ശമാണ് ഞാന്‍ തൊട്ടു വയ്ക്കുക എന്നു കൂടി ലേഖിക ചോദിക്കുന്നു.

സ്പര്‍ശത്താല്‍ തിളങ്ങുന്ന ഒരു പൂവുടല്‍ സ്‌നേഹത്തേയും പ്രതിബിംബിപ്പിക്കുന്നു എന്ന് പിന്‍കുറിപ്പില്‍ രഞ്ജിനി കൃഷ്ണന്‍ എഴുതിയത് എത്ര സത്യം. തൊടല്‍ നിഷിദ്ധമായൊരു രോഗകാലത്താണ് നാം മുഴുവനായും ഒരു സ്പര്‍ശനേന്ദ്രിയമാണെന്നു പറയുന്ന ഈ സ്പര്‍ശ ഗ്രന്ഥം ഇറങ്ങിയിരിക്കുന്നത് എന്നതാണ് ഏറ്റവും കൗതുകകരം.

 


 സ്പര്‍ശം പുസ്തകത്തിലെ, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
 


ഒരാലിംഗനം കൊണ്ട്,  ഒരുമ്മ കൊണ്ട്...

രതി, ഒരു സ്പര്‍ശ കല മാത്രമല്ല!

സ്‌നേഹം വേദനയുടെ ഒരു ലോകഭാഷ

സ്ത്രീകള്‍ ആനന്ദത്തില്‍ നിന്ന്  മുറിച്ചു മാറ്റപ്പെട്ടത് എങ്ങനെ?

click me!