Latest Videos

നാല് മേഖലകളിൽ ഊന്നൽ: ഒന്നര മണിക്കൂറിൽ ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് നിർമല സീതാരാമൻ

By Web TeamFirst Published Feb 1, 2022, 12:50 PM IST
Highlights

ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35-ന് ധനമന്ത്രി നിർമലാ സീതാരാമൻ അവസാനിപ്പിച്ചു. സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും

ദില്ലി: നാല് മേഖലകളിൽ ഊന്നൽ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ ഒന്നര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. പിഎം ഗതി ശക്തിയെന്ന വമ്പൻ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നൽ. 22 ലക്ഷം കോടി രൂപയുടെ വരുമാനത്തിൽ നിന്ന് ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിരിക്കുന്നത്. 34 ശതമാനത്തിന്റെ വർധനവാണ് ഈ മേഖലയിലെ നീക്കിയിരുപ്പിൽ ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35-ന് ധനമന്ത്രി നിർമലാ സീതാരാമൻ അവസാനിപ്പിച്ചു. സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും. കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കും. കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കും. 

വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കും. 2022-23 വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്തും. 2022-23 സാമ്പത്തിക വർഷത്തിൽ  സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. ഈ 50 വർഷത്തെ പലിശ രഹിത വായ്‌പകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാൾ കൂടുതലാണ്. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ മറ്റ് ഉൽപ്പാദന മൂലധന നിക്ഷേപങ്ങൾക്കും ഈ ഫണ്ട് ഉപയോഗിക്കാം.

click me!