രാഷ്ട്രപതിയുടെ വീട്ടുചെലവ്; 10 കോടി രൂപ കുറച്ച് ധനമന്ത്രി

By Web TeamFirst Published Feb 2, 2023, 7:45 PM IST
Highlights

കേന്ദ്ര ബജറ്റിൽ രാഷ്ട്രപതിയുടെ വീട്ടുചെലവ് കുറച്ചു. 10 കോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. രാഷ്ട്രപതിയുടെ ചെലവുകൾക്കായി അനുവദിച്ച മൊത്തം തുകയുടെയും കണക്കാക്കുകൾ അറിയാം 
 

ദില്ലി: 2023-24 ലെ യൂണിയൻ ബജറ്റിൽ രാഷ്ട്രപതിയുടെ വീട്ടുചെലവുകൾക്കായി സർക്കാർ 36.22 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച്  10 കോടി രൂപ കുറച്ചാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രേഖ പ്രകാരം രാഷ്ട്രപതിയുടെ ഓഫീസിനും മറ്റ് ചെലവുകൾക്കുമായി 90.14 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 

ആകെ അനുവദിച്ച തുകയിൽ 60 ലക്ഷം രൂപ രാഷ്ട്രപതിയുടെ ശമ്പളത്തിനും അലവൻസുകൾക്കുമായി ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. അതേസമയം, രാഷ്ട്രപതിയുടെ വിവേചനാധികാര ഗ്രാന്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന് 53.32 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിൽ വീട്ടുചെലവിനായി  41.68 കോടി രൂപ വകയിരുത്തിയിരുന്നു, ഇത് 2023 സാമ്പത്തിക വർഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 46.27 കോടി രൂപയായി ഉയർന്നിരുന്നു. ബജറ്റിൽ  അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വിഹിതം 10.05 കോടി രൂപ അതായത്  ഏകദേശം 27 ശതമാനം കുറച്ച്  36.22 കോടി രൂപയാക്കിയിട്ടുണ്ട്. അതേസമയം രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിനുള്ള വിഹിതം കഴിഞ്ഞ ബജറ്റിലെ 37.93 കോടിയിൽ നിന്ന് 15.39 കോടി രൂപ വർധിപ്പിച്ച് 53.32 കോടി രൂപയാക്കിയിട്ടുണ്ട്.  
 

click me!