മലബാറിലെ ആദ്യ മുസ്ലിം ഐഎഎസുകാരിക്ക് പറയാനുള്ള ചിലത്; 'ഓഷോ അബ്ദുല്ല മകൾക്ക് കൊടുത്ത ഉപദേശത്തിൽ പത്തെണ്ണം'

Published : May 05, 2025, 10:01 PM IST
മലബാറിലെ ആദ്യ മുസ്ലിം ഐഎഎസുകാരിക്ക് പറയാനുള്ള ചിലത്; 'ഓഷോ അബ്ദുല്ല മകൾക്ക് കൊടുത്ത ഉപദേശത്തിൽ പത്തെണ്ണം'

Synopsis

പങ്കുവയ്ക്കുന്ന നുറുങ്ങുകളും, ഐഎഎസ് നൽകിയ പദവികളിലെ നേട്ടങ്ങളും എന്നും അദീല മുന്നോട്ടുവയ്ക്കുന്ന പോസിറ്റിവിറ്റി തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്.   

കോഴിക്കോട്: മലബാറിൽ നിന്ന് സിവിൽ സര്‍വീസ് പാസായി ഐഎഎസ് പട്ടം അലങ്കരിച്ച ആദ്യ മുസ്ലിം വനിത, അങ്ങനെ ഒരു ചോദ്യം എവിടെ കേട്ടാലും മലയാളികൾ എളുപ്പം ഓര്‍ക്കുന്ന പേരാണ് അദീല അബ്ദുല്ല ഐഎഎസിന്റേത്. ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ഏതൊരാൾക്കും വലിയ പ്രചോദനമേകുന്ന നേട്ടത്തോടൊപ്പം തന്റെ അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട് അദീല. ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന നുറുങ്ങുകളും, ഐഎഎസ് നൽകിയ പദവികളിലെ നേട്ടങ്ങളും എന്നും അദീല മുന്നോട്ടുവയ്ക്കുന്ന പോസിറ്റിവിറ്റി തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. 

അത്തരത്തിൽ ഒരു കുറിപ്പാണ് ഇന്നും അദീലയിലേക്ക് നമ്മളെ എത്തിക്കുന്നത്. തന്റെ ജീവിത വഴികളിൽ സ്വന്തം പിതാവ് നൽകിയ നേര്‍ക്കാഴ്ചകൾ ഏറെ വൈകാരികമായി പങ്കുവയ്ക്കുകയാണ് അദീല. ഫേസ്ബുക്കിൽ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിൽ  'അന്ന് മൂപ്പർ പറഞ്ഞുതന്ന ചില കാര്യങ്ങൾ ഇന്നെനിക്കു എല്ലാ പെൺകുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ തോന്നുന്നുണ്ട്. അതിൽ ചിലതിവിടെ കുറിക്കട്ടെ' എന്ന് പറഞ്ഞ് ചില വാക്കുകൾ ഭാവി സ്വപ്നം കാണുന്നവര്‍ക്കായി അദീല പറയുന്നു. ഓഷോ അബ്ദുല്ല എന്നറിയിപ്പെടുന്ന തന്റെ പിതാവ് തനിക്ക് നൽകിയ മുത്തുകളാണിതെന്നും അവര്‍ പറയുന്നു.

അദീല അബ്ദുല്ലയുടെ കുറിപ്പിങ്ങനെ.. 

വാപ്പ നിസ്‌ക്കരിക്കുന്നത് ഞാൻ ഒരു തവണ മാത്രമേ കണ്ടുള്ളൂ.. അത് 2024 ൽ, വഴുതക്കാട്ട് പള്ളിയിയിൽ വെച്ച് പെരുന്നാൾ നമസ്ക്കാരം. പക്ഷേ മൂപ്പര് മറ്റുള്ളവരെ പള്ളിയുടെ മുന്നിൽ വിട്ടു കൊടുക്കും. 5 വക്കത് നിസ്കാരം മുടങ്ങാതെ നിർവഹിക്കുന്ന ഉമ്മയുമായി അദ്ദേഹം സ്നേഹത്തോടെ സഹവസിക്കുന്നു. ഒന്നിനെയും പരിഹസിക്കുകയും നിന്ദിക്കുകയും മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി അഭിപ്രായം പറയുന്നതും ഞാൻ കേട്ടിട്ടില്ല. 

പണ്ട്, യാത്ര പോയി മാഹി വഴി വരുമ്പോ വാപ്പാന്റെ കയ്യിൽ നല്ല കൊള്ളി എന്നും കോഴിക്കാൽ എന്നും പേരുള്ള  (tapioca) പൊരിച്ചത് ഉണ്ടാവും. കപ്പ ഇങ്ങനെ ഫ്രഞ്ച് ഫ്രൈസ് പോലെയാക്കി മാവിൽ മുക്കി പൊരിച്ചടുക്കുന്ന സാധനം. മാഹിയിൽ മാത്രമേ ഞാനത് കണ്ടിട്ടുള്ളു.ഒരു ഇലയിൽ പൊതിഞ്ഞ കൊള്ളിയും ഒരു പറ്റം കഥകളുമായി വരുന്ന പുള്ളിയെ ഞാൻ കാത്തിരിക്കും. അപ്പോഴാണ് കഥയുടെ ഒഴുക്കിനൊരു രസം....

ഞാനും പുള്ളിയും രാത്രി പുള്ളിക്ക് ഉറക്കം വരുന്നത് വരെ ഇരിക്കും. citadel ഉം, ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയും, മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകളും, പുനത്തിലിന്റെ കത്തിയും, കുഷ്വന്ത് സിങ്ങുമൊക്കെ കടന്നുവന്നത് അങ്ങനെയാണ്. ഞാനാണേ രാത്രി കഥ തീരും വരെ കൊള്ളിയും തിന്നു പുള്ളി ഉറങ്ങുന്നത് വരെ കൂട്ടിരിക്കുക. വലിയ ഒരു ലോകം എനിക്ക് മുന്നിൽ തുറന്നു തന്നു. ഞാൻ വലുതാവുമ്പോ അറിയപ്പെടുമെന്ന്, എന്നോട് പറഞ്ഞ രണ്ടു പേര് കുഞ്ഞുപ്പാ എന്ന് ഞാൻ വിളിക്കുന്ന എന്റെ  പിതാവ് ശ്രീ അബ്ദുല്ല എന്നാ ഓഷോ അബ്ദുള്ളയും, എന്റെ അയൽവാസികളായ വിശാഖിന്റെയും  വിവേകിന്റെയും അച്ഛൻ പപ്പേട്ടനുമാണ്.

ജ്യോതിഷം പഠിച്ച പപ്പേട്ടൻ കൊറേ കാലം മദ്രാസിൽ ആയിരുന്നു. ഗൂഗിളും വെബ് ഒന്നും ഇല്ലാത്ത ആ കാലത്തു ലോകത്തിലേക്കുള്ള ഒരു ജാലകമായിരുന്നു വാപ്പയോടൊപ്പമുള്ള ആ ഇരിപ്പുകൾ. ആ സംഭാഷണത്തിലുടനീളം പല നാടുകൾ മനുഷ്യർ കഥകൾ ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഒരു ലോകം എനിക്ക് മുന്നിൽ തുറന്നുവന്നിരുന്നു. ഓഷോ അബ്ദുല്ലയുടെ മകൾ അങ്ങനെയാണ് ആദ്യ ചാൻസിൽ സിവിൽ സർവീസ് പാസായി മലബാറിൽ ആദ്യ മുസ്ലിം ഐഎഎസുകാരിയാവാൻ കാരണം. 

ആ സ്വപ്നവും ഉപ്പ കാണിച്ച ആ ലോകത്ത് ഞാൻ കണ്ടിരുന്നു. കൂടാതെ ഞാൻ മനസ്സിൽ കുറിച്ച് വച്ച ഈ മുത്തുകൾ ജീവിതത്തിലുടനീളം പാലിക്കാൻ ഞാൻ നോക്കിയിട്ടുണ്ട്.. പെൺകുട്ടികൾക്ക് അതൊരു വലിയ ധൈര്യം തരും.. എല്ലാര്‍ക്കും തരും. അന്ന് മൂപ്പർ പറഞ്ഞുതന്ന ചില കാര്യങ്ങൾ ഇന്നെനിക്കു എല്ലാ പെൺകുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ തോന്നുന്നുണ്ട്. അതിൽ ചിലതിവിടെ കുറിക്കട്ടെ.. എന്നെ ഞാൻ ആക്കിയത് അവയിൽ കയറി നിന്ന് ലോകത്തെ കണ്ടപ്പോളാണ്.. ധൈര്യം ആ നിലനിൽപ്പിലാണ് എന്റെ കൂടെ വന്നത് . കഥകൾ കൊറേ വീണ്ടും എഴുതാനുണ്ട്.. എഴുതാം..

ഓഷോ അബ്ദുള്ള മകൾക്കു കൊടുത്ത ഉപദേശത്തിൽ പത്തെണ്ണം താഴെ കുറിക്കുന്നു..ബാക്കി പിന്നെ..സമയം കിട്ടുമ്പോൾ...

1. ലോകത്ത് രണ്ടു മനുഷ്യർ മാത്രംബാക്കിയാവുമ്പോ നമക്ക് വീട്ടിൽ തിരിച്ചെത്താൻ പറ്റും.അഥവാ 'power of positive thinking', നിരാശ ഇല്ലാതെ ശുഭാപ്തി വിശ്വാസം വെണ്ടതിനെപറ്റി. ആരെങ്കിലും ഒരാൾ കൂടി ലോകത്ത് ബാക്കിയുണ്ടെങ്കിൽ അയാൾ നമ്മളെ സഹായിക്കും . ഒറ്റയ്ക്ക് ലോകത്ത് ബാക്കിയാവുന്നെങ്കിലെ നിരാശ എന്നാ വാക്ക് വേണ്ടൂ. അത് ഉണ്ടാവില്ലല്ലോ.

2. നമ്മൾ ഇല്ലെങ്കിലും നമ്മൾ ചെയ്യുന്ന ജോലി നടക്കും . ചിലപ്പോ കൂടുതൽ ഭംഗിയിൽ നടക്കും.. ലോകം നമ്മുടെ തലയിൽ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട. നമ്മൾ ഇല്ലെങ്കിലും ലോകം ഇതേ പോലെ ഭംഗിയിൽ നടക്കും. ബാല്യകാല സഖിയിലെ മജീദ് എന്നാ കഥാപാത്രം സുഹറയുടെ മരണം കൽക്കട്ടയിൽ വച്ച് അറിയുന്നുണ്ട്.. അന്ന് ബഷീർ എഴുതുന്നു, ലോകം എല്ലാം പതിവ് പോലെ നടക്കുന്നു. സുഹറ നഷ്ടപ്പെട്ടത് മജീദിന് മത്രം. 

3. നമുക്ക് ബഹുമാനം കിട്ടാത്ത സ്ഥലത്തു നിൽക്കരുത്. നമ്മളുടെ അഭിമാനത്തിന് ക്ഷതം സംഭവിക്കുമെന്ന് തോന്നുമ്പോൾ എത്ര കൊമ്പത്താണെങ്കിലും അപ്പോ ഇറങ്ങി വരണം. നമ്മക്ക് നമ്മൾ വില കൊടുക്കണം 

4.  സ്നേഹവും ബഹുമാനവും, എന്ത് വേണമെന്ന് ചോദിച്ചാൽ ബഹുമാനമെന്നു പറയുക. ബഹുമാനമില്ലാത്ത സ്നേഹം ഒരു തരം കണ്ട്രോൾ ആണ്, toxicity യും. അതേസമയം സ്നേഹമില്ലാത്ത ബഹുമാനമുള്ളിടത് നമ്മൾ സേഫ് ആണ്.

5. നമ്മളെ മുന്നോട്ടുതള്ളാൻ നമ്മൾ മാത്രമേ ഉള്ളൂ. വേറെ ആർക്കും നമ്മളിൽ വല്യ ഇന്ററസ്റ്റ് കാണില്ല. നമ്മൾ നമ്മളെ മുന്നോട്ടു ഉന്തിയാലേ പോകുള്ളൂ. പിന്നോട്ട് തള്ളാനോ ഒരുപാടു പേര് കാണും.

6. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ. ബാക്കിയെല്ലാം ജീവിതത്തിന്റെ ഏറ്റ കുറച്ചിലുകളാണ്. ഒരാൾ സ്വയം സമ്മതിക്കുമ്പോഴേ പരാജയം സംഭവിക്കുന്നുള്ളൂ.

7.  സൗന്ദര്യം അഥവാ aesthetics, വലിയ ഒരു ഘടകമാണ്. അത് നിറമോ മേക്കപ്പോ കൊണ്ടല്ല. ഏത് സാധനത്തിലും സ്ഥലത്തും നമ്മളിലും സൗന്ദര്യം നിലനിർത്തുക. ചെറിയ കുട്ടികൾ പോലും സൗന്ദര്യത്തെ തേടും. സൗന്ദര്യം എല്ലായിടത്തും ഉണ്ടാവുന്നുണ്ടെന്നു നോക്കുക . 

8. സഹജീവികളോട് ചെയ്യാനുള്ള നന്മ ജീവിച്ചിരിക്കുമ്പോ ചെയ്യുക. 

9. ലോകം കാണുക, വായിക്കുക,നല്ല ഭക്ഷണം പാകം ചെയ്യാൻ പഠിക്കുക. 

10. നന്നായി ഉറങ്ങുക 

ഓഷോ അബ്ദുല്ല എന്ന എന്റെ പിതാവ് ഇന്നും കിടന്നാൽ നിമിഷ നേരത്തിൽ ഉറങ്ങി വീഴും, നന്നായി ഭക്ഷണം ഉണ്ടാക്കും, സൗന്ദര്യം എല്ലായിടത്തും നിലനിർത്തും, അലമാരയിൽ വരെ നിലനിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജീവിതത്തിൽ ആരോടാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് വാപ്പ എന്ന ഉത്തരം ഉള്ളിൽ കിടക്കുന്നുണ്ട്. യാദൃശ്ചികമായി നമ്മളാണ് ആദ്യം മരിക്കുന്നതെങ്കിൽ വാപ്പനോട് ഇതൊക്കെ പറയാൻ കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു. ഇനിയത് വേണ്ടല്ലോ.. ഓഷോ അബ്ദുല്ല എനിക്ക് തുറന്നുതന്ന വായനയുടെ വിശാലമായ ലോകത്തെ പറ്റി എഴുതണമെന്നുണ്ട് . അത് പിന്നീടൊരിക്കലാവട്ടെ... (കൊള്ളിയുടെ ചിത്രം മാഹിക്കാരുടെ കയ്യിൽ ഉണ്ടെങ്കിൽ കമന്റിൽ ഇടണേ)..ഗൂഗിളിൽ കണ്ടില്ലazhi

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം