പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് നോ പറഞ്ഞ് മുസറബാനി; മുസ്തഫിസുറിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍

Published : Mar 13, 2026, 07:59 PM IST
Blessing Muzarabani

Synopsis

ഐപിഎല്‍ 2026 സീസണ് മുന്നോടിയായി, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്മാന് പകരക്കാരനായി സിംബാബ്‍വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസറബാനിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്തു. 

കൊല്‍ക്കത്ത: 2026 ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്മാന് പകരക്കാരനായി സിംബാബ്‍വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസറബാനിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്തു. മാര്‍ച്ച് 13 വെള്ളിയാഴ്ചയാണ് ഫ്രാഞ്ചൈസി ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. മാര്‍ച്ച് 17ന് മുസാറബാനി ടീമിനൊപ്പം ചേരും. അടുത്തിടെ അവസാനിച്ച 2026 ടി20 ലോകകപ്പില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ മുസറബാനി, ഐപിഎല്ലില്‍ കളിക്കുന്നതിനായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി.

ആറടി എട്ടിഞ്ച് ഉയരമുള്ള ഈ വലംകൈയന്‍ പേസര്‍, തന്റെ വേഗതകൊണ്ടും ബൗണ്‍സുകൊണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലും വിവിധ ലീഗുകളിലും ഇതിനോടകം ശ്രദ്ധേയനാണ്. മതീഷ പതിരാന, ഹര്‍ഷിത് റാണ എന്നിവരുടെ പരിക്കു മൂലം പ്രതിസന്ധിയിലായ കൊല്‍ക്കത്ത പേസ് നിരയ്ക്ക് മുസറബാനിയുടെ വരവ് വലിയ കരുത്താകും.

വിവാദങ്ങള്‍ക്കൊടുവില്‍ മുസ്തഫിസുര്‍ പിഎസ്എല്ലിലേക്ക്

കൊല്‍ക്കത്ത റിലീസ് ചെയ്തതിന് പിന്നാലെ മുസ്തഫിസൂര്‍ റഹ്മാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ലാഹോര്‍ ഖലന്ദേഴ്‌സില്‍ ചേര്‍ന്നു. കഴിഞ്ഞ ലേലത്തില്‍ 9.20 കോടി രൂപ എന്ന വന്‍ തുകയ്ക്കാണ് മുസ്തഫിസൂറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് താരം ഐപിഎല്ലില്‍ കളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് താരത്തെ ഒഴിവാക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസിക്ക് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പിഎസ്എല്ലിന് തിരിച്ചടിയായി താരങ്ങളുടെ ഐപിഎല്‍ മോഹം

കരാര്‍ ഒപ്പിട്ട ശേഷം താരങ്ങള്‍ പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ചേക്കേറുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷ് സമാനമായ രീതിയില്‍ ഐപിഎല്ലിലേക്ക് പോയതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ മുസാറബാനിയും പിഎസ്എല്‍ വിട്ടത് ടൂര്‍ണമെന്റിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു