മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിട്ടും മലപ്പുറം ജില്ലയിൽ 25,084 വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാതെ പുറത്ത്. മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും, ഇത് വർഷങ്ങളായുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമല്ലെന്ന ആശങ്ക നിലനിൽക്കുന്നു. 

മലപ്പുറം: പ്ലസ് വണ്ണിനുള്ള മൂന്ന് അലോട്ട്മെൻ്റുകൾ പൂർത്തിയാകുമ്പോൾ മലപ്പുറത്ത് 25,084 കുട്ടികൾ സീറ്റ് ലഭിക്കാതെ പുറത്ത്. സംവരണ വിഭാഗത്തിലെ 71 സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. മൂന്നാം അലോട്ട്മെൻ്റിൽ 18987 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോട്, പാലക്കാട് തുടങ്ങിയ ജില്ലകൾക്കായി 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാരിന്റെ നീക്കം. താൽക്കാലിക ബാച്ചിൽ മലബാറിൽ ഒട്ടാകെ 6000 കുട്ടികൾക്കാണ് സീറ്റ് ലഭിക്കുക. വർഷങ്ങളായുള്ള സ്ഥിരം ബാച്ച് വേണമെന്ന ആവശ്യത്തിനാണ് ഇത്തവണയും പരിഹാരമാകാത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. മലപ്പുറത്താണ് സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം. മറ്റ് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് ജില്ലകളിലായി 53,164 സീറ്റിന്‍റെ കുറവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന ആദ്യ വെല്ലുവിളിയാവും മലബാറിലെ പ്ലസ് വണ്‍ സീറ്റു പ്രതിസന്ധി. പലപ്പോഴും താല്‍ക്കാലിക സംവിധാനങ്ങള്‍ ഏപ്പെടുത്തിയാണ് പ്രതിസന്ധി നേരിടുന്നത്. എന്നിട്ടും കഴിഞ്ഞ തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ സ്കൂള്‍, അണ്‍എയ്ഡഡ് പോലുള്ള സംവിധാനങ്ങള്‍ തെരെഞ്ഞെടുക്കേണ്ടി വന്നു. 

സീറ്റ് ക്ഷാമം കുറക്കാന്‍ 352 താല്‍ക്കാലിക ബാച്ച് നിലനിര്‍ത്താന്‍ ധാരണയായിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 352 താല്‍ക്കാലിക ബാച്ചുകളില്‍ 314 ബാച്ചുകളും മലബാറിന് അനുവദിച്ചതാണ്. 45 കുട്ടികള്‍ ഇരിക്കേണ്ട ക്സാസുകളില്‍ നിലവില്‍ 60 വരെ കുട്ടികളുണ്ട്. ഇത് പഠന നിലവാരത്തേയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളില്‍ ഏഴായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ ഒഴിവാണ് കഴിഞ്ഞ തവണ റിപ്പോര്‍ട്ട് ചെയ്തത്.