
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഈ സര്‍ക്കാര്‍ വന്ന ശേഷം നടന്ന നിയമനങ്ങളും മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു.
വനാന്തരങ്ങളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1996-ലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന വിദ്യാലയങ്ങളാണിത്.