കാലിക്കറ്റ്‌ സർവകലാശാലയിൽ ‘ഗവേഷണ പ്രബന്ധ കലവറ’ ഒരുങ്ങുന്നു

By Web TeamFirst Published Jul 22, 2021, 10:07 AM IST
Highlights

പഠനവകുപ്പുകളിലെ സെമിനാറുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച പ്രബന്ധങ്ങള്‍, എം.ഫില്‍., പി.എച്ച്.ഡി. ഡെസര്‍ട്ടേഷനുകള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ അക്കാദമിക് രേഖകള്‍, അന്താരാഷ്ട്ര ജേണലുകളിലെ പ്രബന്ധങ്ങള്‍ സര്‍വകലാശാലാ ഗവേഷകരും അധ്യാപകരും പ്രസിദ്ധീകരിച്ച പകര്‍പ്പവകാശം ലഭ്യമായ പ്രബന്ധങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും. 


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവഷണ പ്രബന്ധങ്ങളുടെ ഡിജിറ്റല്‍ കലവറ ഒരുങ്ങുന്നു. സര്‍വകലാശാല തുടങ്ങിയത് മുതല്‍ക്കുള്ള ഗവേഷണ പ്രബന്ധങ്ങളാണ് പ്രധാനമായും ഇവിടെ സൂക്ഷിക്കുക. യു.ജി.സിയുടെ ‘ ശോധ് ഗംഗ ‘ വെബ്‌സൈറ്റിലേക്ക് നല്‍കിയ ആയിരത്തഞ്ഞൂറോളം പ്രബന്ധങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ബാക്കിയുള്ള പഴയകാല പ്രബന്ധശേഖരം ഘട്ടം ഘട്ടമായി ഡിജിറ്റൈസ് ചെയ്ത് കലവറയിലേക്ക് മുതല്‍ക്കൂട്ടും. അരനൂറ്റാണ്ടിനിടയില്‍ രണ്ടായിരത്തഞ്ഞൂറിലേറെ പി.എച്ച്.ഡി. പ്രബന്ധങ്ങള്‍ കാലിക്കറ്റിലുണ്ടായിട്ടുണ്ട്.

പഠനവകുപ്പുകളിലെ സെമിനാറുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിച്ച പ്രബന്ധങ്ങള്‍, എം.ഫില്‍., പി.എച്ച്.ഡി. ഡെസര്‍ട്ടേഷനുകള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ അക്കാദമിക് രേഖകള്‍, അന്താരാഷ്ട്ര ജേണലുകളിലെ പ്രബന്ധങ്ങള്‍ സര്‍വകലാശാലാ ഗവേഷകരും അധ്യാപകരും പ്രസിദ്ധീകരിച്ച പകര്‍പ്പവകാശം ലഭ്യമായ പ്രബന്ധങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഗവേഷണ പ്രബന്ധങ്ങളുടെ പകര്‍പ്പുകള്‍ സര്‍വകലാശാലാ ലൈബ്രറിയിലെ റഫറന്‍സ് വിഭാഗത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ റെപ്പോസിറ്ററി വരുന്നതോടെ ഇവ എവിടെയിരുന്ന് വേണമെങ്കിലും പരിശോധിക്കാനാകുമെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് പറഞ്ഞു. തുടക്കത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് സേവനം ലഭ്യമാകുക. ഇതിനായി പ്രത്യേകം യൂസര്‍നെയിമും പാസ്‌വേഡും അനുവദിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!