കൊവിഡ്: സിബിഎസ്ഇയുടെ സിടെറ്റ് പരീക്ഷ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി

By Web TeamFirst Published Jun 25, 2020, 7:40 PM IST
Highlights

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷ നടത്താനാവില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു

ദില്ലി: സിബിഎസ്ഇ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ മാറ്റിവച്ചു. ജൂലൈ അഞ്ചിനാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷ നടത്താനാവില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പൊതുപരീക്ഷകളും റദ്ദാക്കി. പത്താം ക്ലാസ് പരീക്ഷ പൂർണ്ണമായും റദ്ദാക്കി. അതേസമയം പ്ലസ് ടു പരീക്ഷ വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ നടത്താമെന്നും തീയ്യതി കൊവിഡ് വെല്ലുവിളി ഒഴിവായ ശേഷം നിശ്ചയിക്കാമെന്നുമാണ് കേന്ദ്ര സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത്. ജൂലൈ ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്നാണ് സിബിഎസ്ഇയും വിലയിരുത്തിയത്. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്ഇ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുകയാണെങ്കിൽ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കുക എന്നതടക്കം വിവിധ നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നാണ് സൂചന.

click me!