ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിയുടെ പൊതു പ്രവേശന പരീക്ഷ രണ്ടരക്കോടി തൊഴിലന്വേഷകർക്ക് സഹായമാകും; ജിതേന്ദ്ര സിംഗ്

By Web TeamFirst Published Sep 2, 2020, 1:06 PM IST
Highlights

കേന്ദ്ര സർക്കാർ ജോലികളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി പൊതുപ്രവേശന പരീക്ഷ നടത്തുന്നതിന് വേണ്ടിയുള്ള നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസിക്ക് ഓഗസ്റ്റ് 19നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.


ദില്ലി: ഒഴിവുള്ള വിവിധ കേന്ദ്രസർക്കാർ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന പൊതു പ്രവേശന പരീക്ഷയിൽ രാജ്യത്തെ ഏകദേശം രണ്ടരക്കോടി തൊഴിലന്വേഷകർക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വിവിധ കാരണങ്ങളാൾ പ്രവേശന പരീക്ഷകൾക്ക് ഹാജരാകാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് മറ്റൊരു അവസരം കൂടി ലഭിക്കുമെന്നും അപ്പോൾ ഉദ്യോഗാർത്ഥികളുടെ എണ്ണം മൂന്നു കോടിയിലേക്ക് എത്തുമെന്നും വെബ്ബിനാറിനെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ജോലികളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി പൊതുപ്രവേശന പരീക്ഷ നടത്തുന്നതിന് വേണ്ടിയുള്ള നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസിക്ക് ഓഗസ്റ്റ് 19നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. തൊഴിൽ അന്വേഷകർക്കായി പൊതുപ്രവേശന പരീക്ഷ നടത്താനും അതുവഴി വിവിധ പരീക്ഷകൾ എഴുതുന്ന ചെലവും സമയവും ലാഭിക്കാനും സാധിക്കും. റെയിൽവേ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ബാങ്കുകൾ എന്നിവിടങ്ങളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ എഴുതാൻ രാജ്യത്തെ ഏത് കേന്ദ്രങ്ങളിലേക്കും പോകാൻ‌ ഉദ്യോഗാർത്ഥികൾ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

രാജ്യത്തെ ഒരു ജില്ലയിൽ ഒരു കേന്ദ്രമെങ്കിലും പൊതുപ്രവേശന പരീക്ഷയ്ക്കായി സജ്ജീകരിക്കാനാണ് റിക്രൂട്ട്മെന്റ് ഏജൻസിയുടെ തീരുമാനം. മറ്റ് ജില്ലകളിൽ നിന്നും വിദൂരസ്ഥലങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് ഇത് വളരെയധികം സഹായകമാകും. വീട്ടമ്മമാരായ തൊഴിലന്വേഷകർക്ക് പല വിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ജില്ലയിൽ കേന്ദ്രങ്ങൾ വരുന്നതോടെ ഇവർക്കും പ്രയോജനപ്പെടും. 

ഇതൊരു ഭരണപരിഷ്കാരമല്ലെന്നും സാമൂഹിക സാമ്പത്തിക പരിഷ്കാരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവേശന പരീക്ഷകൾ സുതാര്യമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താനും തീരുമാനമായിട്ടുണ്ട്. 

click me!