
ഇന്ത്യയിലെ യുവ പ്രൊഫഷണലുകൾക്കിടയിൽ തൊഴിൽ ലഭ്യതയെക്കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നതായി പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിന്റെ പുതിയ പഠനം. 2026-ൽ പുതിയൊരു ജോലി കണ്ടെത്തുന്നത് തങ്ങൾക്ക് കൂടുതൽ വെല്ലുവിളിയാകുമെന്ന് ഇന്ത്യയിലെ ഭൂരിഭാഗം 'ജെൻ സി', മില്ലേനിയൽ വിഭാഗക്കാർ വിശ്വസിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
പഠനത്തിൽ പങ്കെടുത്ത 80 ശതമാനം 'ജെൻസി' പ്രൊഫഷണലുകളും 75 ശതമാനം 'മില്ലേനിയൻസും' ഈ വർഷം ഒരു ജോലി കണ്ടെത്തുന്നത് മുൻ വർഷങ്ങളേക്കാൾ പ്രയാസകരമാകുമെന്ന് കരുതുന്നു. നിലവിലെ ജോലിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. 84 ശതമാനം ജെൻ സികളും 74 ശതമാനം മില്ലേനിയലുകളും 2026-ൽ പുതിയൊരു ജോലി തേടാൻ പദ്ധതിയിടുന്നു. ഇത് പഴയ തലമുറയുമായി (Gen X - 53%, Boomers - 42%) താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണ്.
പുതിയ ജോലി തേടാൻ ആഗ്രഹമുണ്ടെങ്കിലും, അതിനായി തങ്ങൾ പൂർണ്ണമായും സജ്ജരല്ലെന്ന് 84 ശതമാനം പ്രൊഫഷണലുകളും സമ്മതിക്കുന്നു. എ.ഐ അധിഷ്ഠിതമായി മാറുന്ന നിയമന രീതികളും മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ നൈപുണ്യങ്ങളും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോലിസ്ഥലത്ത് നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതിൽ യുവതലമുറ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. 90 ശതമാനം മില്ലേനിയൻസും 89 ശതമാനം ജെൻ സി പ്രൊഫഷണലുകളും ജോലിയിൽ എ.ഐ ഉപയോഗിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്ന് പറയുന്നു. എങ്കിലും, കമ്പനികൾ എ.ഐ ഉപയോഗിച്ച് എങ്ങനെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്ന കാര്യത്തിൽ ഇവർക്ക് വ്യക്തത കുറവാണ്.
തൊഴിൽ വിപണിയിലെ മത്സരത്തെ നേരിടാൻ കൃത്യമായ ഉപദേശമോ മാർഗ്ഗനിർദ്ദേശമോ ലഭിക്കുന്നില്ല എന്നതാണ് യുവ പ്രൊഫഷണലുകൾ നേരിടുന്ന മറ്റൊരു വലിയ പ്രശ്നം. 77 ശതമാനം ജെൻ സികളും 71 ശതമാനം മില്ലേനിയലുകളും വിശ്വസനീയമായ കരിയർ ഗൈഡൻസ് കണ്ടെത്താൻ പ്രയാസപ്പെടുന്നതായി ലിങ്ക്ഡ്ഇൻ റിപ്പോർട്ട് പറയുന്നു.
തങ്ങളുടെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ എവിടെയുണ്ടെന്നും കമ്പനികൾ ഏത് മാനദണ്ഡപ്രകാരമാണ് നിയമനങ്ങൾ നടത്തുന്നതെന്നും അറിയാനുള്ള സുതാര്യമായ സംവിധാനം വേണമെന്നാണ് യുവതലമുറ ആഗ്രഹിക്കുന്നത്.