
ദില്ലി: ദില്ലി സർവകലാശാലയിലെ പ്രവേശന രീതിയിൽ മാറ്റം വരുത്താനുള്ള നിർദ്ദശവുമായി അക്കാദമിക് കൗൺസിൽ. ബിരുദ പ്രവേശനത്തിന് കട്ട് ഓഫ് മാർക്കിന് പകരം പൊതു പ്രവേശന പരീക്ഷ നടത്താനുള്ള നിർദേശം എക്സിക്യൂട്ടീവ് കൌൺസിൽ അംഗീകരിച്ചു. എന്നാൽ അതേ സമയം തീരുമാനത്തെ എതിർത്ത് ഒരു വിഭാഗം അധ്യാപക സംഘടനകളും രംഗത്തെത്തി.
ബോർഡ് പരീക്ഷകളിലെ മാർക്ക് മാത്രം പരിഗണിച്ചുള്ള പ്രവേശന രീതി നിർത്തലാക്കാനുള്ള നിർദേശമാണ് ഇക്കാര്യം പഠിക്കാൻ ദില്ലി സർവ്വകലാശാല ( Delhi University) നിയോഗിച്ച സമിതി മുന്നോട്ട് വച്ചത്. സർവകലാശാല നേരിട്ടോ മറ്റേതെങ്കിലും ഏജൻസി വഴിയോ നടത്തുന്ന പൊതു പരീക്ഷ പ്രവേശനത്തിന് മാനദണ്ഡമാക്കാമെന്ന് സമിതി നല്കിയ റിപ്പോർട്ടിൽ നിർദ്ദേശിച്ചു. 22 അംഗ എക്സിക്യൂട്ടിവ് കൌൺസലിൽ 20 അംഗങ്ങൾ പിന്തുണച്ചതോടെ ഈ നിർദേശത്തിന് അംഗീകാരമായി. എന്നാൽ തീരുമാനം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ അഭിപ്രായം.
അടുത്ത അധ്യയന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലേത് പോലെ ദില്ലി സർവകലാശാലയിലും പൊതു പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാകും ബിരുദ പ്രവേശനം. നിലവിൽ ബോർഡ് പരീക്ഷയുടെ മാർക്കിൽ കട്ട് ഓഫ് അഥമാ മിനിമം മാർക്ക് നിശ്ചയിച്ചാണ് പ്രവേശനം. . ഈ പ്രവേശന രീതി അനുവദിച്ച സീറ്റിൽ ഇരട്ടി വിദ്യാർത്ഥികൾ പ്രവേശനം നേടുന്നതിനും, കേരളമുൾപ്പടെ ചില ബോർഡുകളിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നതിനും ഇടയാക്കുന്നു എന്ന പരാതി ഉയർന്നിരുന്നു. കേരളത്തിലെ വിദ്യാർത്ഥികൾ കൂടുതലെത്തുന്നതിന് പിന്നിൽ മാർക്ക് ജിഹാദാണെന്ന സർവകലാശാല അധ്യാപകൻറെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനു ശേഷമാണ് വിദഗ്ധ സമിതിക്ക് സർവ്വകലാശാല രൂപം നല്കിയത്.