UPSC CSE : സിവിൽ സർവ്വീസ് എഴുതിയത് രണ്ട് പ്രാവശ്യം, ആദ്യം ഐപിഎസും പിന്നീട് ഐഎസും; രണ്ടിലും റാങ്കുമായി ഗരിമ

By Web TeamFirst Published Dec 18, 2021, 3:21 PM IST
Highlights

മധ്യപ്രദേശിലെ ഖർഗോണിൽ നിന്നുള്ള ഗരിമ ആദ്യ ശ്രമത്തിൽ തന്നെ  യുപിഎസ്‌സി പാസായി റാങ്കോടെ ഐപിഎസ്  നേടിയിരുന്നു. എന്നാൽ​ അവൾക്ക് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ വീണ്ടും പരീക്ഷക്കൊരുങ്ങി. 

മധ്യപ്രദേശ്: ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥിക‌ളാണ് യുപിഎസ് സി (UPSC) നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷ (Civil service examination)യിൽ ഭാഗ്യം പരീക്ഷിക്കുന്നത്. വിജയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷകളിലൊന്നായിട്ടാണ് സിവിൽ സർവ്വീസ് പരീക്ഷയെ കണക്കാക്കുന്നത്.  ഈ പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയം ലഭിക്കുന്നില്ല. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷ പാസായ ചില ഉദ്യോഗാർത്ഥികളുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയായ ഗരിമ അഗർവാൾ (Garima Agarwal) അത്തരമൊരു ഉദ്യോ​ഗാർത്ഥിക്ക് ഉത്തമ ഉദാഹരണമാണ്.

മധ്യപ്രദേശിലെ ഖർഗോണിൽ നിന്നുള്ള ഗരിമ ആദ്യ ശ്രമത്തിൽ തന്നെ  യുപിഎസ്‌സി പാസായി ഐപിഎസ് റാങ്ക് നേടി വിജയം നേടിയിരുന്നു. എന്നാൽ​ അവൾക്ക് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ വീണ്ടും പരീക്ഷക്കൊരുങ്ങി. രണ്ടാം ശ്രമത്തിൽ ഐഎഎസ് ആകുക എന്ന സ്വപ്നം പൂർത്തീകരിച്ചു. ഖാർഗോണിലെ സരസ്വതി വിദ്യാ മന്ദിറിൽ നിന്നാണ് ഗരിമ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുട്ടിക്കാലം മുതൽ ബുദ്ധിമതിയും മിടുക്കിയുമായിരുന്നു ​ഗരിമ. മൂത്ത സഹോദരി പ്രീതി അഗർവാൾ 2013-ൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് പരീക്ഷ പാസായിട്ടുണ്ട്. സ്കൂൾ ജീവിതം മുതൽ യുപിഎസ്‌സി സിവിൽ സർവീസസ് വരെ ചുവടുവെച്ച എല്ലാ മേഖലകളിലും വിജയിച്ച വ്യക്തി കൂടിയാണ് ​ഗരിമ അ​ഗർവാൾ. 

യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിന് മുമ്പ് ഗരിമ ഹൈദരാബാദ് ഐഐടിയിൽ നിന്നാണ് ബിരുദം നേടിയത്. ഇതിന് ശേഷം ജർമ്മനിയിൽ ഇന്റേൺഷിപ്പ് ചെയ്തു. ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ് സി സിവിൽ സർവ്വീസ് പരീക്ഷ 240ാം റാങ്കോടെ പാസ്സായി ഐപിഎസ് നേടി. എന്നാൽ ഈ വിജയത്തിൽ തൃപ്തയാകാതെ വീണ്ടും പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തി. 2018 ലെ രണ്ടാമത്ത പരിശ്രമത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ 40ാം റാങ്ക് നേടി ഐഎഎസ് എന്ന സ്വപ്നം ​ഗരിമ പൂർത്തീകരിച്ചു.  2019-2020-ൽ മസൂറിയിലെ എൽബിഎസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി.

യുപിഎസ്‌സി സിവിൽ സർവീസസിന് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഗരിമ വിലമതിക്കാനാകാത്ത നിരവധി ടിപ്പുകൾ നൽകുന്നുണ്ട്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ തയ്യാറെടുപ്പ് വെവ്വേറെയല്ല, ഒന്നിച്ചാണ് നടത്തേണ്ടതെന്ന് ഗരിമ പറയുന്നു. ഗരിമയുടെ അഭിപ്രായത്തിൽ, യുപിഎസ്‌സി പ്രിലിമിനറി, മെയിൻ പരീക്ഷകളിലും ഒരേ ചോദ്യങ്ങൾ വന്നേക്കാം. അതുകൊണ്ടാണ് റിവിഷൻ അത്യാവശ്യമാണെന്ന് പറയുന്നത്.  പഠനസാമഗ്രികൾ ശേഖരിച്ചത്കൊണ്ടുമാത്രം വിജയം കൈവരിക്കില്ല, പഠനമാണ് അത്യാവശ്യം. മോക്ക് ടെസ്റ്റുകൾ നടത്തണം. ഇതോടൊപ്പം ഉത്തരമെഴുതുന്നത് പരിശീലിച്ച് പരീക്ഷയെഴുതാനുള്ള വേഗത കൂട്ടുക.

ഗരിമയുടെ അഭിപ്രായത്തിൽ, ഒന്നാമതായി, പ്രീ-എക്സാം ലക്ഷ്യം വയ്ക്കണം. ഒരാൾ രണ്ട് പരീക്ഷകൾക്കും ഒരേസമയം തയ്യാറെടുക്കണം. കാരണം പിന്നീട് മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സമയമില്ല. പക്ഷേ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രിലിമിനറി പരീക്ഷയിലാണെന്ന് ​ഗരിമ അഭിപ്രായപ്പെടുന്നു. മോക്ക് ടെസ്റ്റുകളിലൂടെ നിങ്ങളുടെ റിവിഷൻ പരിശോധിക്കുന്നത് തുടരുക. കോഴ്‌സ് മെറ്റീരിയലുകൾ ഇന്റർനെറ്റിൽ  ലഭ്യമാണ്. ഒരു അഭിമുഖത്തിൽ, ഗരിമ പറഞ്ഞു, "എനിക്ക് മാർക്ക് കുറഞ്ഞ വിഷയങ്ങളിൽ ഞാൻ തന്നെ പ്രത്യേകം പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നു."

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ടിപ്പുകൾ നൽകുന്നതിനിടെ, ഈ പരീക്ഷ മറികടക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം 'ക്ഷമയും സ്ഥിരതയും ആണെന്ന് ഗരിമ പറഞ്ഞു. നിങ്ങൾക്ക് പ്രചോദനവും പോസിറ്റീവ് എനർജിയും ലഭിക്കുന്ന ആളുകളുമായി സമ്പർക്കം പുലർത്തുക. നിഷേധാത്മക ചിന്തകളുള്ളവരിൽ നിന്ന് അകന്നുനിൽക്കുന്നതാണ് നല്ലത്. പരാജയമോ വിജയമോ രണ്ടും നമ്മുടെ മനസ്സിലാണ്, ദൃഢനിശ്ചയമുണ്ടെങ്കിൽ നമുക്ക് എന്തും നേടാനാകും.

click me!