കമ്പനിയിലെ സെക്യൂരിറ്റി ആയിരുന്ന നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു? ജീവിതത്തിൽ ഇങ്ങനെയൊരു മാസ്, രോമാഞ്ചമുണ്ടാക്കുന്ന കഥ

Published : Oct 10, 2025, 04:25 PM IST
abdul alim zoho

Synopsis

ഒരു കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്ക് കയറി, പിന്നീട് അതേ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി മാറിയ അബ്‍ദുൾ അലിം എന്ന യുവാവിൻ്റെ പ്രചോദനാത്മകമായ ജീവിതകഥയാണിത്. 

ചെന്നൈ: ഒരു കമ്പനിയിൽ സുരക്ഷാ ജീവനക്കാരാനായി ജോലി ചെയ്ത് ശേഷം അതേ സ്ഥാപനത്തിൽ തന്നെ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി മാറിയ കഥ കേട്ടിട്ടുണ്ടോ... അഡ്രിനാലിൻ റഷ് നൽകുന്ന ഒരു സിനിമയിലെ ക്ലൈമാക്സ് സീനാണെന്ന് കരുതിയോ, എങ്കിൽ തെറ്റി! യഥാര്‍ത്ഥ ജീവിതത്തിൽ സിനിമയെ വെല്ലുന്ന ഹീറോ ആയി മാറിയിരിക്കുകയാണ് അബ്‍ദുൾ അലിം എന്ന യുവാവ്.

തെരുവിൽ നിന്ന് സോഹോയുടെ പടിവാതിലിലേക്ക്

കോളേജ് ബിരുദം ഇല്ലാതെ തന്നെ പ്രതിസന്ധികളെ മറികടന്ന് വിജയം നേടിയ തന്‍റെ അവിശ്വസനീയമായ യാത്രയെക്കുറിച്ച് അബ്‍ദുൾ അലിം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിശദീകരിച്ചു. 2013ൽ, വെറും 1,000 രൂപയുമായി വീടുവിട്ട അലിം, അതിൽ 800 രൂപ ട്രെയിൻ ടിക്കറ്റിനായി ചെലവഴിച്ചു. ജോലിയോ പോകാൻ ഒരിടമോ ഇല്ലാതെ ഏകദേശം രണ്ട് മാസത്തോളം തെരുവുകളിൽ ചെലവഴിച്ച ശേഷമാണ്, ഒടുവിൽ സോഹോയുടെ ഓഫീസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിച്ചത്.

ജീവിതം മാറിയ വഴി

തന്‍റെ 12 മണിക്കൂർ ഷിഫ്റ്റിനിടെ സോഹോയിലെ ഒരു സീനിയർ ജീവനക്കാരനായ ഷിബു അലക്സിസ് അലിമിനെ ശ്രദ്ധിക്കുകയും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. "അദ്ദേഹം എന്‍റെ പേര് ചോദിച്ചു, എന്നിട്ട് പറഞ്ഞു, അലിം, നിങ്ങളുടെ കണ്ണുകളിൽ എനിക്കെന്തോ കാണാൻ കഴിയുന്നുണ്ട്," അലിം ആ നിമിഷം ഓർത്തെടുത്തു. പത്താം ക്ലാസ് വരെ മാത്രം പഠിക്കുകയും അൽപ്പം എച്ച്ടിഎംഎൽ അറിയുകയും ചെയ്തിരുന്ന അലിമിന് കൂടുതൽ പഠിക്കാൻ അതിയായ താൽപര്യമുണ്ടായിരുന്നു.

അലക്സിസ് അലിമിന് മാർഗ്ഗദർശിയാകാൻ സന്നദ്ധത അറിയിച്ചു. അടുത്ത എട്ട് മാസത്തേക്ക്, അലിം പകൽ സെക്യൂരിറ്റി ഡ്യൂട്ടികൾ പൂർത്തിയാക്കുകയും വൈകുന്നേരങ്ങളിൽ പ്രോഗ്രാമിംഗ് പഠിക്കുകയും ചെയ്തു. ഒടുവിൽ, ഉപയോക്താവിന്‍റെ ഇൻപുട്ടുകൾ ദൃശ്യവൽക്കരിക്കുന്ന ഒരു ലളിതമായ ആപ്പ് അദ്ദേഹം നിർമ്മിച്ചു, ഇത് അലക്സിസ് ഒരു സോഹോ മാനേജരെ കാണിച്ചു.

സോഹോയിൽ ഡിഗ്രി ആവശ്യമില്ല, വേണ്ടത് നിങ്ങളുടെ കഴിവ്

ആപ്പിൽ മതിപ്പുതോന്നിയ മാനേജർ അലിമിനെ അഭിമുഖത്തിനായി ക്ഷണിച്ചു. ഡിഗ്രിയില്ലാത്തതിലുള്ള ആശങ്ക അദ്ദേഹം അറിയിച്ചപ്പോൾ മാനേജർ നൽകിയ മറുപടി ഇതായിരുന്നു: "സോഹോയിൽ നിങ്ങൾക്ക് കോളേജ് ബിരുദം ആവശ്യമില്ല. ഇവിടെ പ്രധാനമായിട്ടുള്ളത് നിങ്ങളും നിങ്ങളുടെ കഴിവുകളുമാണ്." അലിം അഭിമുഖം വിജയിക്കുകയും സോഹോയിൽ ഡെവലപ്പർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഇന്ന് എട്ട് വർഷങ്ങൾക്കിപ്പുറവും അദ്ദേഹം അതേ കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് എഞ്ചിനീയറായി തുടരുന്നു. തനിക്ക് അവസരം നൽകിയതിന് ഷിബു അലക്സിസിനോടും കമ്പനിയോടുമുള്ള നന്ദി അലിം പോസ്റ്റിൽ രേഖപ്പെടുത്തി. "ഷിബു അലക്സിസിന് എല്ലാ അറിവിനും പാഠങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്നെത്തന്നെ തെളിയിക്കാൻ അവസരം നൽകിയ സോഹോയ്ക്കും നന്ദി. അവസാനമായി, പഠനം തുടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ല" അദ്ദേഹം കുറിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം