ഈ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ ടി.വി, കമ്പ്യൂട്ടര്‍ എന്നിവയില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ ദൂരെയാണെങ്കില്‍ തദ്ദേശസ്ഥാപനം വഴി ഇതിന് സൗകര്യമൊരുക്കാനും ആലോചനയുണ്ട്.
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം. വിദ്യാർത്ഥികളെ സംബന്ധിച്ച് അപരിചിതമായി ഒരു അനുഭവമായിരിക്കും ഇത്. രാവിലെ 9 മുതൽ വൈകിട്ട് നാലുമണി വരെ ആയിരിക്കും ക്ലാസ്സുകൾ നടത്തുക. ഒന്നാം ക്ലാസ്, പതിനൊന്നാം ക്ലാസ്സ് എന്നീ ക്ലാസ്സുകളിൽ പുതിയതായി പ്രവേശനം നേടേണ്ടത് കൊണ്ട് ആ ക്ലാസുകൾ ഒഴിവാക്കിയായിരിക്കും അധ്യയനം. സാധാരണ സ്കൂളുകളിൽ ഏഴ് പീരിയഡാണുള്ളത്. എന്നാൽ രാവിലെ പതിവുരീതിയായിരിക്കില്ല ഓൺലൈൻ ക്ലാസുകൾക്ക്.
രാവിലത്തെ ആദ്യപീരിയഡ് അഞ്ചാം ക്ലാസിനാണെങ്കിൽ രണ്ടാംപീരിയഡ് ആറാം ക്ലാസിനോ ഏഴാം ക്ലാസിനോ ആകാം. ഒമ്പതിനും നാലിനുമിടയിലുള്ള സമയത്ത് ഇങ്ങനെ വിവിധ ക്ലാസുകളിലേക്കുള്ള അധ്യയനം നടക്കും. വിശദമായ ടൈംടേബിളും മറ്റ് വിവരങ്ങളും തയ്യാറായി വരുന്നതതേയുള്ളൂ. അവ പിന്നീട് അറിയിക്കും.
അധ്യാപകരും ക്ലാസ് കേള്‍ക്കണം. ക്ലാസിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളുമായി വാട്സാപ്പ് ഗ്രൂപ്പിലൂടെ ചര്‍ച്ച നടത്തി സംശയ നിവാരണം നടത്താം. സംസ്ഥാനാടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്. അരമണിക്കൂറുള്ള മൊഡ്യൂളുകളാണ് ഐ.ടി. മിഷന്‍ തയ്യാറാക്കുന്നത്. ഐ.ടി. സങ്കേതങ്ങളുപയോഗിച്ച് എങ്ങനെ ക്ലാസെടുക്കാമെന്ന് മറ്റ് അധ്യാപകര്‍ക്കുകൂടി മനസ്സിലാക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.
വിക്ടേഴ്‌സ് ചാനല്‍ വഴിയായിരിക്കും ക്ലാസിന്റെ സംപ്രേഷണം. ഫോണിലും ടി.വി.യിലും കമ്പ്യൂൂട്ടറിലും ഇത് കാണാന്‍ സൗകര്യമേര്‍പ്പെടുത്തും. സംസ്ഥാനത്തെ 95 ശതമാനത്തിലധികം കുട്ടികള്‍ക്കും വീട്ടില്‍ ടി.വി.യോ നെറ്റ് സൗകര്യമുള്ള ഫോണോ, കമ്പ്യൂട്ടറോ ഉണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ് കണക്കാക്കുന്നത്. ഈ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ ടി.വി, കമ്പ്യൂട്ടര്‍ എന്നിവയില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ ദൂരെയാണെങ്കില്‍ തദ്ദേശസ്ഥാപനം വഴി ഇതിന് സൗകര്യമൊരുക്കാനും ആലോചനയുണ്ട്.