Plus One : പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്കൂളുകളുടെ സമയം നീട്ടുന്നതിലും ഇന്ന് തീരുമാനം

By Web TeamFirst Published Nov 27, 2021, 6:49 AM IST
Highlights

 പതിനൊന്ന് മണിയോടെ ഹയർസെക്കണ്ടറി വകുപ്പിൻറെ വെബ്സൈറ്റിലൂടെ ഫലം അറിയാം. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. പതിനൊന്ന് മണിയോടെ ഹയർസെക്കണ്ടറി വകുപ്പിൻറെ വെബ്സൈറ്റിലൂടെ ഫലം അറിയാം. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.

സ്കൂളുകളുടെ സമയം നീട്ടുന്നതിൽ ഇന്ന് തീരുമാനം

സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാനുള്ള വിദ്യാഭ്യാസവകുപ്പ് ശുപാർശയില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്. പ്ലസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ 52 പുതിയ ബാച്ചുകൾ അനുവദിക്കാനും തത്വത്തിൽ ധാരണയായിട്ടുണ്ട്. 

ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്. ഉച്ചവരെയുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് കളമൊരുങ്ങുന്നത്. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. നവംബർ മാസം തീരാനിരിക്കെ ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങൾ തീരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. സമയമാറ്റത്തിൽ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. 

സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടൻ വരും. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും. സീറ്റ് ഒഴിവുള്ള ബാച്ചുകൾ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും. ബാച്ചിലും അന്തിമതീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

കേരള മെഡിക്കൽ റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

എൻട്രൻസ് കമ്മീഷണറുടെ വെബ് സൈറ്റിലൂടെയായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും. അഖിലേന്ത്യാ ക്വാട്ടയിൽ മുന്നോക്ക സംവരണത്തിൻറെ വരുമാന പരിധിയിൽ സുപ്രീംകോടതി ഇടപെട്ടതിനാൽ അലോട്ട്മെൻറ് നടപടി വൈകാനാണ് സാധ്യത. പിജി പ്രവേശനത്തിലാണ് ഇടപെടലെങ്കിലും  എംബിബിഎസ് പ്രവേശനത്തെയും ബാധിക്കാനിടയുണ്ട്.

click me!