പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 213532 പേർ; അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും

By Web TeamFirst Published Aug 13, 2022, 10:26 AM IST
Highlights

22, 23, 24 തീയതികളിലായി പ്ലസ് വൺ  പ്രവേശനം പൂർത്തിയാക്കും. ഈ മാസം 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

തിരുവനന്തപുരം: അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.  പ്ലസ് വൺ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 വിദ്യാർത്ഥികളാണ്. ഇതിൽ സ്ഥിരം പ്രവേശനം നേടിയവർ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവർ 94,057 ഉം ആണ്.  ഈ മാസം 15ന് രണ്ടാംഘട്ട അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ച് അതിന്റെ പ്രവേശനം ആ​ഗസ്റ്റ് 16, 17 തീയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്ലസ് വൺ  പ്രവേശനം പൂർത്തിയാക്കും. ഈ മാസം 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ട അവസാന അലോട്ട്മെന്റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ബിഎസ്‍സി നഴ്സിം​ഗ്, പാരാ മെഡിക്കൽ ഡി​ഗ്രി കോഴ്സുകൾ; ആ​ഗസ്റ്റ് 23 വരെ അപേക്ഷ ഫീസടക്കാം

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്നും മന്ത്രി അറിയിച്ചു. സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്ലസ് വൺ ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 നാകും പ്രസിദ്ധീകരിക്കുക. 16, 17 തീയതികളില്‍ തുടർന്ന് പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുന്ന നിലയിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

click me!