
ഇടുക്കി: പ്ലസ്ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് ഇല്ലാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി തന്റെ വലിയ സ്വപ്നങ്ങളിലേക്കുള്ള വിജയപ്പടവുകൾ കയറുകയാണ് വെള്ളയാംകുടിയിലെ ഒരു കൊച്ചുമിടുക്കി. ഇടുക്കി വെള്ളയാംകുടി സെൻ്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും കംപ്യൂട്ടർ സയൻസിൽ മികച്ച വിജയം കരസ്ഥമാക്കിയ എസ്തർ മരിയ ടോമിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇതിനെന്താണിത്ര പ്രത്യേകയെന്ന് സ്വാഭാവികമായും സംശയം തോന്നാം. എസ്തറിന്‍റെ വിജയത്തിന് വലിയൊരു കഠിനശ്രമത്തിന്റെയും കഥയുണ്ട്.
പൊക്കക്കുറവിനെ നിശ്ചയദാർഢ്യവും മനസാന്നിധ്യവും കൊണ്ട് തോൽപ്പിച്ച് വൻ വിജയം കരസ്ഥമാക്കിയ മിടുമിടുക്കയാണ് എസ്തർ മരിയ ടോമി. ജനന സമയത്ത് ആവശ്യമായ ഭാരം ഉണ്ടായിരുന്നു. പിന്നീട് ഹോർമോൺ കുറവ് വളർച്ചയെ ബാധിച്ചു. മൂന്നാം ക്ലാസ് വരെ വീട്ടിൽ ഇരുന്ന് സ്വയം പഠിച്ചു. നാലാം ക്ലാസ് മുതൽ വെള്ളയാംകുടി സ്‌കൂളിലേക്ക് അധ്യാപികയായ അമ്മ എടുത്തുകൊണ്ട് പോകാൻ തുടങ്ങി. കൂട്ടുകാരും എസ്തറിനെ എടുത്തുകൊണ്ട് നടക്കുമായിരുന്നു. നിലവിൽ ഒരു കമ്പനിയിൽ ഐടി സപ്പോർട്ടറായി വർക് അറ്റ് ഹോം ആയി ജോലി ചെയ്യുന്നുണ്ട് എസ്തർ. എന്‍ജിനീയറിങ് പഠനമാണ് എസ്തറിന്‍റെ അടുത്ത ലക്ഷ്യം. ഇത് കഴിഞ്ഞ് സിവില്‍ സര്‍വ്വീസും എസ്തര്‍ സ്വപ്നം കാണുന്നു. റിട്ടയേർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ടോമി ജോസഫിന്റെയും വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ സോഷ്യോളജി അധ്യാപിക ഫിലോമിന സെബാസ്റ്റിയന്റെയും നാലുമക്കളിൽ മൂന്നാമത്തെയാളാണ് എസ്തർ മരിയ.